കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ പേരാവൂർ അഗതി മന്ദിരങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരിൽ രോഗവ്യാപനം ഉണ്ടായതായി കണ്ടെത്തി. പേരാവൂർ തെറ്റുവഴിയിലെ അഗതി മന്ദിരങ്ങളിലുള്ള നൂറോളം പേർക്കാണ് കോവിഡ് ബാധിച്ചിരുന്നത്. ഇതിൽ നാലുപേർ ഒരാഴ്‌ചക്കകം മരിക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തിയത്.
തെറ്റുവഴിയിലെ കൃപാഭവനിലും മാറിയ ഭവനിലും നിലവിൽ 277 അന്തേവാസികളാണുള്ളത്. ഇവർക്ക് വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തിൽ തന്നെ വാക്‌സിൻ നൽകിയതായി അധികൃതർ പറയുന്നു. കോവിഷീൽഡ് വാക്‌സിന്റെ രണ്ടു ഡോസാണ് ഇവർക്ക് നൽകിയിരുന്നത്. രണ്ടാമത്തെ ഡോസ് നൽകിയിട്ട് വെറും 20 ദിവസം മാത്രമാണായത്. കൂടാതെ, പലതവണ അന്തേവാസികൾക്ക് ആർടിപിസിആർ പരിശോധനയും നടത്തിയതായി അധികൃതർ പറഞ്ഞു.
അതേസമയം, ഇവർക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. മറ്റു രോഗങ്ങൾക്ക് ചികിൽസയ്‌ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മറ്റും പോയവരിൽ നിന്നാവാം രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ, രോഗം ബാധിച്ചവരിൽ പലരും വയോധികരും മറ്റു രോഗങ്ങൾ ഉള്ളവരുമാണ്. ഇവരെ പുറത്ത് കൊണ്ടുപോയി ചികിൽസിക്കാൻ പറ്റാത്ത സ്‌ഥിതിയാണ്. അതേസമയം, ഇവിടെ സിഎഫ്എൽടിസി ആക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ. അനിൽ കുമാർ, പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, എച്ച്‌ഐ എസ് പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് അഗതിമന്ദിരങ്ങളിൽ പരിശോധന നടത്തിയത്. അടിയന്തിര നടപടി ഉണ്ടാകണമെന്നും, അന്തേവാസികൾക്ക് ഭക്ഷ്യവസ്‌തുക്കളും സാമ്പത്തിക സഹായവും അനുവദിക്കണം എന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎ ജില്ലാ കളക്‌ടർക്ക് കത്ത് നൽകിയിരുന്നു.
അതേസമയം, ഇവരുടെ ചികിൽസയ്‌ക്കും മറ്റു അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടർ എംഎ യൂസഫലി സഹായ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. കൂടാതെ, ലയൺസ് ക്ളബ് അടക്കമുള്ള സംഘടനകളും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു അഗതിമന്ദിരത്തിലും പാൽചുരം കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകി.
Read Also: കർഷകർക്ക് ആശ്വാസം; ഹോർട്ടികോർപ്പ് സംഭരിച്ചത് 84 ടൺ പച്ചക്കറി