ബാഗ്ദാദ്: ഇറാഖിലെ ബാഗ്‌ദാദില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 82 പേര്‍ വെന്ത് മരിച്ചു. അപകടത്തിൽ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ബാഗ്‌ദാദിലെ ഇബ്നു അൽ ഖാതിബ് ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കോവിഡ് രോഗികള്‍ ചികിൽസയില്‍ കഴിയുന്ന ആശുപത്രിയായതിനാല്‍ മരിച്ചവരിലേറെയും കോവിഡ് രോഗബാധിതരാണ്.
ശ്വാസകോശ തീവ്രപരിചരണ വിഭാഗത്തിലാണ് ആദ്യം അഗ്‌നിബാധയുണ്ടായത്. തുടർന്ന് ആശുപത്രിയുടെ ഒന്നിലധികം നിലകളിലേക്കും തീ പടരുകയായിരുന്നു.
അപകടത്തിൽ 82 പേർ കൊല്ലപ്പെടുകയും 110 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഇറാഖ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ടവരിൽ 28 പേർ വെന്റിലേറ്ററുകളിൽ ആയിരുന്ന രോഗികളാണെന്ന് ഇറാഖ് മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.
ആശുപത്രിയിൽ അഗ്‌നിരക്ഷാ സംവിധാനം ഇല്ലായിരുന്നുവെന്നാണ് ഇറാഖിലെ സിവിൽ ഡിഫൻസിൽ നിന്നും ലഭിക്കുന്ന വിവരം. കൂടാതെ കെട്ടിടത്തിന്റെ തെറ്റായ നിർമാണം തീജ്വാലകൾ കൂടുതൽ വ്യാപിക്കാൻ അനുവദിക്കുകയും ചെയ്‌തു. അതേസമയം അഗ്‌നിശമന സേന എത്താൻ കാലതാമസം ഉണ്ടായതായും റിപ്പോർട്ടുണ്ട്.
അതിനിടെ പ്രധാനമന്ത്രി മുസ്‌തഫ അൽ കാദെമി ആരോഗ്യമന്ത്രി ഹസ്സൻ അൽ തമീമിയെ സസ്‌പെൻഡ് ചെയ്‌തു. ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചുള്ള ‘ഹാഷ് ടാഗ്’ ട്വിറ്ററിൽ തരംഗമായതിന് പിന്നാലെ ആയിരുന്നു നടപടി. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണവും കാദെമി പ്രഖ്യാപിച്ചു.
അതേസമയം തീ അണച്ചതായും രക്ഷാ പ്രവര്‍ത്തനം തുടരുന്നതായും ഇറാഖ് സിവില്‍ ഡിഫന്‍സ് യൂണിറ്റ് അറിയിച്ചു.
Read Also: പശ്‌ചിമ ബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്