കൊൽക്കത്ത: കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടെ പശ്‌ചിമ ബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 34 മണ്ഡലങ്ങളിൽ നിന്നായി 284 സ്‌ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 86 ലക്ഷത്തിലധികം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലെത്തും.
മുൻപുണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കാൻ 796 കമ്പനി കേന്ദ്ര സൈനികരെ ഏഴാം ഘട്ടത്തിൽ വിന്യസിച്ചിട്ടുണ്ട്. കൂച്ച് ബെഹാറിൽ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സംസ്‌ഥാനത്ത് അധിക സൈനികരെ വിന്യസിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
കോവിഡ് കേസുകളിൽ വൻ വർധന റിപ്പോർട് ചെയ്യുന്നതിനിടെയാണ് വോട്ടിംഗ് നടക്കുന്നത്. പശ്‌ചിമ ബംഗാളിൽ ഞായറാഴ്‌ച 15,889 പേർക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. 57 മരണങ്ങളും റിപ്പോർട് ചെയ്‌തു. എന്നാൽ, സംസ്‌ഥാനത്തെ കോവിഡ് രോഗികൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്നും ക്രമീകരണങ്ങൾ നടത്താൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എട്ട് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിന്റെ അവസാന ഘട്ടം ഏപ്രിൽ 29ന് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
Also Read: 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ; രാജസ്‌ഥാൻ മുഖ്യമന്ത്രി