ന്യൂഡെൽഹി: ഇടത് ചിറകിന് തീപിടിച്ചതിനെ തുടർന്ന് സ്‌പൈസ് ജെറ്റ് വിമാനം പട്‌നയിലെ ബിഹ്ത എയർഫോഴ്‌സ് സ്‌റ്റേഷനിൽ അടിയന്തരമായി ഇറക്കി. 185 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ മുഴുവൻ പേരും സുരക്ഷിതരാണെന്നാണ് റിപ്പോർട്. വിമാനം ബോയിംഗ് 727 ആണെന്ന് വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.
“വിമാനത്തിന്റെ ഇടതു ചിറകിൽ തീ കാണപ്പെട്ടു. തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ഫുൽവാരി ഷെരീഫിലെ ആളുകൾ തീപിടുത്തം കണ്ട് എയർപോർട്ട് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു,” പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിംഗ് പറഞ്ഞു.
സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്നും എൻജിനീയറിങ് സംഘം കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 12.30ന് പട്‌നയിൽ നിന്ന് പറന്നുയർന്ന സമയം മുതൽ വിമാനത്തിൽ എന്തോ പന്തികേട് തോന്നിയതായി യാത്രക്കാരിലൊരാൾ പറഞ്ഞു.
“യാത്രക്കിടെ വിമാനത്തിനുള്ളിലെ ലൈറ്റുകൾ മിന്നിത്തുടങ്ങി. ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്‌ത സമയം മുതൽ ഞങ്ങൾക്ക് എന്തോ കുഴപ്പം അനുഭവപ്പെട്ടു. ഇത് പൂർണ്ണമായും സ്‌പൈസ് ജെറ്റിന്റെ അശ്രദ്ധയാണ്,”- മറ്റൊരു യാത്രക്കാരൻ പറഞ്ഞു.
യാത്രക്കാരുടെ ജീവൻവച്ച് കളിക്കുകയാണെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി സംഭവത്തോട് പ്രതികരിച്ചു. സ്‌പൈസ് ജെറ്റിന്റെ ഔദ്യോഗിക പ്രസ്‌താവന വന്നിട്ടില്ല.
Most Read: പ്രവാസികളുടെ പരാതികൾ പരിഹരിക്കും; ഓൺലൈൻ അദാലത്ത് നടത്താൻ മന്ത്രിമാർ