തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമക്ക് നേരെ ഗുണ്ടകള്‍ വെടിയുതിര്‍ത്തു. പഞ്ചര്‍ ഒട്ടിക്കാത്തതിന്റെ പേരിലുള്ള തര്‍ക്കവും വൈര്യാഗ്യവുമാണ് വെടിവെക്കാന്‍ കാരണം. സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ ഷെഫീക്ക്, സജില്‍, ഡിറ്റ് എന്നിവരെ ഈസ്‌റ്റ് പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. കടയുടമ പാലക്കാട് സ്വദേശി മണികണ്ഠനാണ് വെടിയേറ്റത്. കാലിനു വെടിയേറ്റ ഇയാള്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പഞ്ചറായ ടയര്‍ ഒട്ടിച്ച് നല്‍കാത്തതിലുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തിങ്കളാഴ്‌ച പുലര്‍ച്ചയോടെയാണ് മൂന്ന് പ്രതികളെയും പൊലീസ് പിടികൂടിയത്.
അറസ്‌റ്റിലായ ഷെഫീക്ക് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്‌തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും പതിവായിരുന്ന ജില്ലയില്‍ ഗുണ്ടാ വിളയാട്ടം തടയാന്‍ ഓപ്പറേഷന്‍ റേഞ്ചര്‍ ആരംഭിച്ചിരുന്നു. ഈ പരിശോധനകള്‍ തുടരുന്നതിനിടെയാണ് വെടിയുതിര്‍ത്ത മൂന്ന് പ്രതികളെയും പൊലീസ് പിടികൂടിയത്. പ്രതികള്‍ ഉപയോഗിച്ച എയര്‍ ഗണ്ണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Read Also: യുപി വെടിവെപ്പ്; ബിജെപി പ്രവർത്തകനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു