ചെറുപുഴ: കണ്ണൂർ ജില്ലയിൽ ചെറുപുഴ മുതൽ വള്ളിത്തോട് വരെയുള്ള 64.5 കിലോമീറ്റർ മലയോര ഹൈവേയുടെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു. സാധ്യമല്ലെന്ന് എഴുതിത്തള്ളിയ പദ്ധതികൾ പൂർത്തീകരിച്ച സർക്കരാണിതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇടതുസർക്കാർ പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പൂർത്തീകരിക്കില്ലെന്നും ആക്ഷേപിച്ചവർക്കുള്ള മറുപടിയാണ് ഇത്. മലയോര ഹൈവേ കേരള വികസനത്തിന്റെ നാഴികക്കല്ലാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഓൺലൈൻ ആയി ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിച്ചു.
ഒന്നും രണ്ടും കിലോമീറ്റർ നീളമുളളതും പരസ്‌പര ബന്ധിതവുമായ ഗ്രാമീണ റോഡ് ശൃംഖലകൾ സർക്കാർ ഏറ്റെടുക്കുമെന്നും അവ ഗതാഗത യോഗ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയോര ഹൈവേയുടെ 12 റീച്ചുകൾ ധനവകുപ്പിന്റെ നിബന്ധനകൾ മൂലം തുടങ്ങാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
193 കോടി രൂപയാണ് മലയോര ഹൈവേ ആദ്യഘട്ടത്തിന്റെ നിർമാണ ചെലവ്. നാല് വർഷം കൊണ്ടാണ് ആദ്യഘട്ടം പൂർത്തിയായത്. 39.884 കിലോമീറ്റർ രണ്ടാം ഘട്ടത്തിന് കിഫ്ബിയിൽ നിന്ന് 50.47 കോടി അനുവദിച്ചിട്ടുണ്ട്. വള്ളിത്തോട് മുതൽ അമ്പായത്തോട് വരെയാണ് രണ്ടാം ഘട്ടം.
Also Read: കാപ്പന്റെ യുഡിഎഫ് പ്രവേശനം ഞായറാഴ്‌ച; 8 കമ്മറ്റികളുടെ പിന്തുണയെന്ന് അവകാശവാദം