കേരളം കണ്ട ഏറ്റവും മനുഷ്യത്വ വിരുദ്ധമായ തട്ടിപ്പുകളിൽ ഒന്നായിരുന്നു പ്രളയഫണ്ട് തട്ടിപ്പ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾ അപ്പക്കഷ്ണങ്ങൾക്ക് വേണ്ടി കാത്തിരിക്കുമ്പോൾ, അവരുടെ കൈകളിലെത്തിക്കാൻ ഏൽപ്പിക്കപ്പെടുന്ന സംഭാവനയിൽ തട്ടിപ്പ് നടത്തുക എന്ന ക്രൂരമായ തട്ടിപ്പായിരുന്നു പ്രളയഫണ്ട് തട്ടിപ്പ്. അതിലെ പ്രതികൾക്കാണ് ഭരണകൂട നിസ്സംഗതകൊണ്ട് ജാമ്യം അനുവദിക്കപ്പെട്ടത്.
കൊച്ചി: ഒന്നാം പ്രതി എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കായ വിഷ്ണു പ്രസാദ്,രണ്ടാം പ്രതി കാക്കനാട് മാധവം വീട്ടില്‍ മഹേഷ്, സിപിഎമ്മിൻ്റെ പ്രാദേശിക നേതാവും ആറാം പ്രതിയുമായ എന്‍.എന്‍ നിധിന്‍ എന്നിവര്‍ക്കാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം മല്‍കിയത്. നിയമം അനുശാസിക്കുന്ന 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാൻ സർക്കാരിന് കഴിയാത്തത് കൊണ്ടാണ് മൂവര്‍ക്കും ജാമ്യം ലഭിച്ചത്. പ്രതികള്‍ 92 ദിവസത്തിലേറെയായി ജയിലില്‍ ആണെന്നും കുറ്റപത്രം നല്‍കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്.
കേസിലെ ഏഴാം പ്രതിയായ എന്‍.എന്‍ നിധിൻ്റെ ഭാര്യക്ക് കഴിഞ്ഞ മാസം ജാമ്യം കിട്ടിയിരുന്നു. സിപിഎം നേതാവും കേസിലെ മൂന്നാം പ്രതിയുമായ എം എം അന്‍വര്‍,ഇയാളുടെ ഭാര്യയും നാലാം പ്രതിയുമായ കൗലത്ത്, രണ്ടാം പ്രതി മഹേഷിൻ്റെ ഭാര്യയും കേസിലെ അഞ്ചാം പ്രതിയുമായ എം എം നീതു എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. പ്രളയ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയതുമായി ബന്ധപ്പെട്ടാണ് ആദ്യം പോലിസില്‍ പരാതി ചെന്നത്. തുടര്‍ന്ന് ക്രൈംബ്രാഞ്ചിൻ്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ ഒന്നാം പ്രതി വിഷ്ഷണു പ്രസാദിനെ പലപ്പോഴായി ചോദ്യം ചെയ്തതതില്‍ നിന്നും ഏകദേശം ഒരു കോടിയിലധിക രൂപയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍.
അതെ സമയം, വ്യാപാരിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിയും പ്രളയ ഫണ്ട് തട്ടിപ്പില്‍ സംശയ നിഴലിൽ നിൽക്കുകയും ചെയ്യുന്ന കളമശേരി ഏരിയ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈന് പ്രളയ തട്ടിപ്പിൽ പങ്കുണ്ടെന്നും ഇതിൽ അന്വേഷണം വേണമെന്നും പൊതുപ്രവര്‍ത്തകനായ ജി ഗിരീഷ് ബാബു സഹകരണമന്ത്രിക്ക് നൽകിയ പരാതിയിലൂടെ ആവശ്യപ്പെട്ടു.സിപിഎം പ്രാദേശിക നേതാവും ബാങ്ക് പ്രസിഡണ്ടുമായ കെആര്‍ ജയചന്ദ്രന്‍റെയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ പങ്കിനെ സംബന്ധിച്ചും അന്വേഷിക്കണമെന്നും ഈ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.