കോഴിക്കോട്: ജില്ലയിലെ പെരുമണ്ണയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. ഭക്ഷ്യവിഷബാധ ഉണ്ടായെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്‌ടർക്ക് കമ്മീഷൻ ഉത്തരവിറക്കി. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആണ് കോഴിക്കോട് ജില്ലാ കളക്‌ടർക്ക് ഉത്തരവ് നൽകിയത്.
മനുഷ്യാവകാശ പ്രവർത്തകനായ അക്ബർ അലി സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. അന്വേഷണ റിപ്പോർട് രണ്ടാഴ്‌ചക്കകം സമർപ്പിക്കാനാണ് ഉത്തരവ്. പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്‌റ്റലിലെ 15 ഓളം വിദ്യാർഥിനികൾക്കാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. ഇതിൽ ഏഴ് പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയിരുന്നു. ചികിൽസ തേടിയ ഒരു വിദ്യാർഥിനിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതരാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്.
ഗുരുതരാവസ്‌ഥയിലായ കുട്ടിയെ വെന്റിലേറ്ററിലേക്കും മാറ്റിയിരുന്നു. ഹോസ്‌റ്റലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥിനികളെ വയറു വേദനയും ശർദ്ദിയും മറ്റ് ദേഹാസ്വസ്‌ഥ്യവും അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, ഭക്ഷ്യവിഷബാധ ഹോസ്‌റ്റലിന് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ളം ശേഖരിച്ച സർട്ടിഫിക്കറ്റ്, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ എടുത്തിരിക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുമില്ല.
ഹോസ്‌റ്റലിലെ കുടിവെള്ള സാമ്പിൾ അടക്കം അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധന നടത്തും. അതേസമയം, കളക്‌ടറുടെ റിപ്പോർട് ലഭിക്കുന്ന മുറയ്‌ക്ക് കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാ ഓഫിസർ അറിയിച്ചിട്ടുണ്ട്. ഇരുന്നൂറിലധികം കുട്ടികൾ ഭക്ഷണം കഴിച്ചെന്നും അതിൽ കുറച്ചു പേർക്ക് മാത്രമായി വിഷബാധ ഉണ്ടായത് എങ്ങനെയാണെന്ന് അറിയില്ലെന്നുമാണ് ഹോസ്‌റ്റൽ അധികൃതരുടെ വിശദീകരണം. അതേസമയം, ഒക്‌ടോബർ മാസത്തിൽ മാത്രം ജില്ലയിലെ പത്ത് ഹോസ്‌റ്റലുകളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി. 34,000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.
Most Read: വിദ്യാർഥിയെ തലകീഴായി തൂക്കിയിട്ടു; പ്രിൻസിപ്പൽ അറസ്‌റ്റിൽ