പാലക്കാട്: മഴ കുറഞ്ഞ സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. കനത്ത മഴയെ തുടർന്ന് ഈ മാസം 18 മുതൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. നിലവിൽ അണക്കെട്ടുകൾ തുറന്നതിനാൽ സന്ദർശകരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതായി അധികൃതർ അറിയിച്ചു.
മലമ്പുഴ ഡാം ഉദ്യാനത്തിൽ നിലവിൽ പ്രതിദിനം ശരാശരി 30,000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. പോത്തുണ്ടി ഉദ്യാനത്തിൽ സാഹസിക ടൂറിസം ഉൾപ്പടെ തുറന്നിട്ടുണ്ട്. ഡാമിന്റെ ഒരു ഷട്ടറാണ് നിലവിൽ തുറന്നിരിക്കുന്നത്. ഇവിടെ പ്രതിദിനം ശരാശരി 8,000 രൂപവരെ വരുമാനം ലഭിക്കുന്നുണ്ട്. മംഗലം ഡാം ഉദ്യാനത്തിലേക്കും സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഡിടിപിസിയുടെ കീഴിലുള്ള വെള്ളിയാങ്കല്ല് പൈതൃക പാർക്കും ഇന്നലെ മുതൽ തുറന്നിട്ടുണ്ട്.
അതേസമയം, നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശനം പ്രദേശവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയിൽ നെല്ലിയാമ്പതി ചുരം റോഡിൽ നിരവധി ഭാഗത്ത് മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും ഉണ്ടായ സാഹചര്യത്തിലാണ് പ്രവേശനം പരിമിതപ്പെടുത്തിയത്. ശക്‌തമായ മഴയെ തുടർന്ന് ഈ മാസം 18 മുതലാണ് ജില്ലയിലെ ഡാം ഉദ്യാനങ്ങൾ, മലയോര മേഖലകളായ നെല്ലിയാമ്പതി, അട്ടപ്പാടി തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചത്.
Most Read: സ്ട്രോക്ക് ബോധവൽക്കരണ ബാനർ; പ്രകാശനം ചെയ്‌ത് ആരോഗ്യമന്ത്രി