ന്യൂഡെൽഹിൽ: രാജ്യത്ത് ദിനപ്രതിയെന്നോണം കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനവിൽ പ്രതിഷേധിച്ച് പാർലമെന്റിലേക്ക് സൈക്കിളിൽ എത്തി തൃണമൂൽ എംപിമാർ. പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്ന ആദ്യ ദിവസമായ ഇന്ന് സൈക്കിളിൽ പ്രതിഷേധ സൂചകമായി പ്ളക്കാര്‍ഡുകള്‍ വെച്ചുകൊണ്ടാണ് ഇവര്‍ പാര്‍ലമെന്റിലേക്ക് എത്തിയത്.
കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകരും ഇന്ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്. പാർലമെന്റ് സമ്മേളനം നടക്കുന്ന ദിവസങ്ങളിലെല്ലാം പ്രതിഷേധ മാർച്ച് നടത്താനാണ് കർഷകരുടെ തീരുമാനം.
ദിവസം 200 കർഷകർ വീതം പങ്കെടുക്കുന്ന വിധത്തിലാണ് സമരം. പാർലമെന്റ് മാർച്ച് നടത്തുന്ന എല്ലാവരും ബാഡ്‌ജ് ധരിക്കും. പാർലമെന്റ് വളയാനോ അകത്തേക്ക് തള്ളിക്കയറാനോ ശ്രമിക്കാത്ത വിധത്തിലാണ് സമരം നടത്തുകയെന്ന് കർഷകർ അറിയിച്ചു.
അതേസമയം, പെഗാസസ് ഫോൺ ചോർച്ച, കർഷകസമരം, വിലക്കയറ്റം, കോവിഡിന്റെ രണ്ടാംവ്യാപനം നേരിടുന്നതിലെ വീഴ്‌ചകൾ, ഇന്ധന വിലവർധന, ഫാദർ സ്‌റ്റാൻ സ്വാമിയുടെ മരണം എന്നിവയിൽ സഭ പ്രക്ഷുബ്‌ധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പെഗാസസ് ഫോൺ ചോർച്ചയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. രാജ്യസഭയില്‍ ബിനോയ് വിശ്വവും ലോക്‌സഭയില്‍ എന്‍കെ പ്രേമചന്ദ്രനുമാണ് നോട്ടീസ് നല്‍കിയത്.
കൂടാതെ മനുഷ്യാവകാശ പ്രവർത്തകൻ സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ ചർച്ച ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി ലോക്‌സഭയിൽ നോട്ടീസ് നൽകി. ഡെല്‍ഹി അന്ധേരിയ മോഡില്‍ സ്‌ഥിതി ചെയ്‌തിരുന്ന ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം പൊളിച്ച സംഭവത്തിലും ഡീന്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന് ജാമ്യവ്യവസ്‌ഥയിൽ ഇളവ്