ന്യൂഡെൽഹി: കർണാടക വോട്ടെണ്ണലിനായി പൂർണ സജ്‌ജ്‌മെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നാളെ രാവിലെ എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. സംസ്‌ഥാനത്താകെ 36 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്‌ജീകരിച്ചിട്ടുള്ളത്. 73.19 ശതമാനം എന്ന റെക്കോർഡ് പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. മെയ് പത്തിനായിരുന്നു വോട്ടെടുപ്പ്.
എക്‌സിറ്റ് പോളുകൾ കോൺഗ്രസിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും തികഞ്ഞ ആത്‌മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ, എക്‌സിറ്റ് പോളുകൾ പറഞ്ഞപോലെ സംസ്‌ഥാനം പിടിച്ചെടുക്കാൻ കഴിയുമെന്നാണ് കോൺഗ്രസും കരുതുന്നത്. ബിജെപി 224 പേരെയും കോൺഗ്രസ് 223 പേരെയും ജെഡിഎസ് 209 പേരെയുമാണ് മൽസരിപ്പിച്ചത്. കോൺഗ്രസ് ഒരു സീറ്റ് സർവോദയ കർണാടക പാർട്ടിക്കും നൽകി.
ആകെ 224 മണ്ഡലങ്ങളുള്ള കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. തിരഞ്ഞെടുപ്പിന് മുൻപ് പയറ്റിയ സംവരണ തന്ത്രത്തിലൂടെ വടക്കൻ മധ്യ കർണാടകത്തിലെ ലിംഗായത്ത്, നായക, എഡിഗ, ബില്ലവ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ബിജെപി ശ്രദ്ധിച്ചിരുന്നു. ഇതിനെതിരെ ഒബിസി, ന്യൂനപക്ഷ രാഷ്‌ട്രീയമാണ് കോൺഗ്രസ് പയറ്റിയത്. ജാതിക്കളിയിൽ ആര് വിജയിക്കുമെന്നത് പ്രവചനാതീതമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉൾപ്പടെ ഇറക്കിയാണ് ബിജെപി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്. സംസ്‌ഥാനം കൈയിലാക്കാൻ കോൺഗ്രസും കഠിനമായ പരിശ്രമം നടത്തി. സോണിയ ഗാന്ധിയെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഗാർഖയെയും രാഹുൽ ഗാന്ധിയെയും പ്രചാരണത്തിന് എത്തിച്ചു. നിശബ്‌ദ പ്രചാരണ ദിവസം നേതാക്കൾ വോട്ടർമാരുടെ വീടുകൾ കയറിയും പ്രചാരണം നടത്തി.
Most Read: ഡോ. വന്ദനയുടെ കൊലപാതകം; ഹൗസ് സർജൻമാർ ഇന്ന് മുതൽ എമർജൻസി ഡ്യൂട്ടിയിൽ