തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ ഹൗസ് സർജൻമാർ ആരംഭിച്ച സമരവും ഭാഗികമായി പിൻവലിച്ചു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ആരംഭിക്കും. ഇന്ന് രാത്രി എട്ടു മണിമുതൽ ജോലിക്ക് കയറാനാണ് തീരുമാനം. മറ്റു വിഭാഗങ്ങളിലെ സമരവുമായി ബന്ധപ്പെട്ട് തീരുമാനം രാത്രിയോടെ കൈക്കൊള്ളുമെന്നും ഹൗസ് സർജൻമാർ അറിയിച്ചു.
നേരത്തെ പിജി ഡോക്‌ടർമാരും സമരം ഭാഗികമായി പിൻവലിച്ചിരുന്നു. എമർജൻസി ഡ്യൂട്ടി ചെയ്യാനാണ് തീരുമാനമായത്. എന്നാൽ, ഒപി ബഹിഷ്‌കരണം തുടരും. ഈ സമരവും പിൻവലിക്കണമോ എന്നത് യോഗം ചേർന്ന് തീരുമാനിക്കാനാണ് സമരക്കാരുടെ തീരുമാനം. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് പിജി ഡോക്‌ടർമാരുമായും ഹൗസ് സർജൻമാരുമായും ചർച്ച നടത്തിയിരുന്നു.
ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമങ്ങളിൽ ശക്‌തമായ നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. കൂടാതെ, മതിയായ സെക്യൂരിറ്റിയുള്ള സ്‌ഥലങ്ങളിൽ മാത്രമേ ഹൗസ് സർജൻമാരെ നിയമിക്കൂ എന്ന ഉറപ്പും ആരോഗ്യമന്ത്രി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമരം ഭാഗികമായി പിൻവലിക്കാൻ തീരുമാനമായത്.
അതേസമയം, പിജി ഡോക്‌ടർമാർ, ഹൗസ് സർജൻമാർ എന്നിവർ ഉന്നയിച്ച പ്രശ്‌നങ്ങൾ പഠിച്ചു പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോർട് സമർപ്പിക്കും. മെഡിക്കൽ റസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി മറ്റു ആശുപത്രികളിൽ പോകുന്നവർക്കായി ഉടൻ തന്നെ എസ്ഒപി പുറത്തിറക്കും. ഹൗസ് സർജൻമാരുടെ പ്രശ്‌നങ്ങളും കമ്മിറ്റി പരിശോധിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: 68 പേരെ ജില്ലാ ജഡ്‌ജി ആക്കാനുള്ള നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു