കണ്ണൂർ: കോവിഡ് ചികിൽസാ രംഗത്ത് കുതിപ്പുമായി കണ്ണൂർ. 6000 ലിറ്റർ ഓക്‌സിജന്‍ സംഭരണിയാണ് ജില്ലാ ആശുപത്രിയിൽ സ്‌ഥാപിച്ചത്. ഡെറാഡൂണിൽ നിന്നാണ് ടാങ്ക് എത്തിച്ചത്. സംഭരണിക്ക് പുറമെ 500 ലിറ്റർ ദ്രവീകൃത ഓക്‌സിജന്‍ ഉൽപാദന ശേഷിയുള്ള ജനറേറ്ററും സ്‌ഥാപിച്ചിട്ടുണ്ട്. ബിപിസിഎല്ലാണ് ജനറേറ്റർ സ്‌ഥാപിച്ചത്. ഇതോടെ കണ്ണൂർ ജില്ലാ ആശുപത്രി ഓക്‌സിജൻ സ്വയം പര്യാപ്‌തമാകും.
പാലക്കാട് നിന്ന് അടുത്ത ദിവസം 3000 ലിറ്റർ ലിക്വിഡ് ഓക്‌സിജന്‍ എത്തിച്ച് ടാങ്കിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ക്രയോജനിക് ടാങ്കറുകളിലാണ് ഓക്‌സിജന്‍ എത്തിക്കുക. തുടർന്ന് 31 ബെഡുകളിലേക്ക് പൈപ്പ് ലൈൻ വഴി ഓക്‌സിജന്‍ ലഭ്യമാക്കും.
ജില്ലാ നിർമിതി കേന്ദ്രമാണ് സംഭരണിയുടെ അടിത്തറ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയത്. ടാങ്ക് ഉടൻ പ്രവർത്തന ക്ഷമമാകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അറിയിച്ചു. യുദ്ധകാലാടിസ്‌ഥാനത്തിൽ ആണ് ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു.
ഓക്‌സിജൻ സംഭരണിയും ജനറേറ്ററും സ്‌ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് 37 ലക്ഷം രൂപ നൽകിയിരുന്നു. രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം കൂടി ഉണ്ടായേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ ഓക്‌സിജന്‍ ടാങ്ക് നിർമിച്ചത് ഏറെ ആശ്വാസം നൽകുന്നു.
Read Also: കോവിഡ് വ്യാപനം; നീലഗിരിയിലേക്ക് പ്രവേശനം കർശന പരിശോധനക്ക് ശേഷം