പനാജി: ഗോവയിലെ 40 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. പ്രചാരണം ശനിയാഴ്‌ച അവസാനിച്ചിരുന്നു. ബിജെപിക്ക് വെല്ലുവിളിയായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും ആം ആദ്‌മി പാർട്ടിയും ശക്‌തമായ പോരാട്ടവുമായി രംഗത്തുണ്ട്.
40 അംഗ നിയമസഭയിൽ നിലവിൽ 17 സീറ്റുകളാണ് ബിജെപിക്കുള്ളത്. മഹാരാഷ്‌ട്രവാദി ഗോമന്തക് പാർട്ടി (എംജിപി), ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്‌പി) യുടെ വിജയ് സർദേശായി, മൂന്ന് സ്വതന്ത്രർ എന്നിവർ ബിജെപിയെ പിന്തുണക്കുന്നുണ്ട്. സഭയിൽ ജിഎഫ്‌പിക്കും എംജിപിക്കും മൂന്ന് വീതം എംഎൽഎമാരും കോൺഗ്രസിന് 15 എംഎൽഎമാരുമാണുള്ളത്.
വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നായി 301 സ്‌ഥാനാർഥികളാണ് ഗോവ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. ഭരണകക്ഷിയായ ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്‌മി പാർട്ടി എന്നിവയാണ് ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന എതിരാളികൾ. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്‌പൽ പരീക്കറും തന്റെ പിതാവിന്റെ പരമ്പരാഗത മണ്ഡലമായ പനാജി നിയമസഭാ സീറ്റിൽ നിന്ന് സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കുന്നു. പനാജി മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം നേരത്തെ ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു.
സംസ്‌ഥാനത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ പനാജി സീറ്റ് ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. പനാജിയെ പ്രതിനിധീകരിച്ച മുൻ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ മൂന്ന് തവണ സംസ്‌ഥാന മുഖ്യമന്ത്രിയായിരുന്നു. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ നടക്കുക.
Also Read: ‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസിൽ കൂടുതൽ തെളിവുകൾ ലഭ്യമായെന്ന് പോലീസ്