കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18 ഹോട്ടൽ‘ കേന്ദ്രീകരിച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ കെണിയിൽ പെടുത്തുന്ന റാക്കറ്റ് പ്രവർത്തിച്ചിരുന്നതായി തെളിവു ലഭിച്ചെന്ന് പോലീസ്. കേസിൽ 18 തികയാത്ത 2 പെൺകുട്ടികളുടെ രഹസ്യമൊഴി മജിസ്ട്രേട്ട് കോടതി മുൻപാകെ രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
ഹോട്ടൽ ഉടമ റോയ് വയലാറ്റിനു പുറമേ ലഹരി കടത്തുകാരനെന്ന് പോലീസ് പറയുന്ന സൈജു തങ്കച്ചൻ, പെൺകുട്ടികളെ വ്യാമോഹങ്ങൾ നൽകി വലയിൽകുരുക്കി ഹോട്ടലിൽ എത്തിച്ചു എന്നു. പറയുന്ന കോഴിക്കോട് സ്വദേശി അഞ്‌ജലി വടക്കേപ്പുര (അഞ്‌ജലി റീമദേവ്) എന്നിവരെയും കേസിൽ പുതുതായി പ്രതിചേർത്തിട്ടുണ്ട്.
റോയിയും സൈജുവും പ്രതികളായ മോഡലുകളുടെ അപകടമരണക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘമാണ് പോക്‌സോ കേസും അന്വേഷിക്കുക, കെണിയിൽ പെട്ട മുഴുവൻ പെൺകുട്ടികളും മൊഴി നൽകിയാൽ പ്രതികൾക്കെതിരെ കൂടുതൽ പോക്‌സോ കേസുകൾ രജിസ്‌റ്റർ ചെയ്യും. ഇതിനിടെ മുൻകൂർ ജാമ്യം തേടി റോയ് ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഹരജി ബുധനാഴ്‌ച പരിഗണിക്കും. അതുവരെ പ്രതിയെ അറസ്‌റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചു.
മറ്റ് രണ്ട് പ്രതികളും മുൻകൂർ ജാമ്യത്തിനായി കൊച്ചിയിലെ അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്. അഞ്‌ജലിയുടെ കൺസൾട്ടൻസിയിലെ ജീവനക്കാരുടെ രണ്ടുമക്കളെ ലഹരിമരുന്ന് നൽകി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഇവർക്കെതിരെ 9 പെൺകുട്ടികൾ ഇതുവരെ മൊഴി നൽകിയിട്ടുണ്ട്. മജിസ്‌ട്രേറ്റ് മുൻപാകെ ഇവരുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷം പ്രതികൾക്കെതിരെ കൂടുതൽ കേസ് രജിസ്‌റ്റർ ചെയ്യുമെന്നാണ് പോലീസ് നൽകുന്ന വിവരം.
മോഡലുകൾ അപകടത്തിൽ മരിച്ച കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സൈജു തങ്കച്ചന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് നമ്പർ 18 ഹോട്ടൽ കേന്ദ്രീകരിച്ച് പെൺകുട്ടികളെ കെണിയിൽ പെടുത്തുന്ന സംഘത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഹോട്ടലിൽ നിന്ന് ലഹരി കലർത്തിയ ശീതള പാനീയം കുടിക്കാൻ വിസമ്മതിച്ചത് കൊണ്ട് മാത്രമാണ് ഓടി രക്ഷപെടാനായതെന്നാണ് പല ഇരകളായ പെൺകുട്ടികളുടെയും മൊഴി.
2021 നവംബർ 1ന് പുലർച്ചെ അപകടത്തിൽ കൊല്ലപ്പെട്ട മോഡലുകളെയും സമാനമായ രീതിയിൽ ചതിയിൽ പെടുത്താൻ ശ്രമം നടന്നിരുന്നു. അവർ ഇരുവരും അന്ന് ഹോട്ടൽ വിട്ടതോടെയാണ് സൈജു ഇവർ സഞ്ചരിച്ച കാർ പിന്തുടർന്ന് അപകടത്തിന് വഴിയൊരുക്കിയത്.
Also Read: സ്വന്തം മകൻ അലർജി, തൊട്ടാൽ ശരീരം ചൊറിയും; അമ്മക്ക് അപൂർവ രോഗം