തിരുവനന്തപുരം: സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് മേഴ്‌സി കുട്ടന്റെ പിഎക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌പോർട്‌സ് കൗൺസിലിന്റെ വാഹനം സ്വർണക്കടത്തിന് ഉപയോഗിച്ചെന്നും സുരേന്ദ്രൻ ആരോപിച്ചു.
സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ടിന്റെ പിഎ ഔദ്യോഗിക വാഹനം ദുരുപയോഗപ്പെടുത്തിയതായും നിരവധി തവണ സ്വർണക്കടത്തിന് കൂട്ടുനിന്നതായും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ വ്യക്‌തമാക്കി. പിഎ സിപിഎമ്മിന്റെ നോമിനിയാണ്. കോടിയേരി ബാലകൃഷ്‌ണനും മുഖ്യമന്ത്രി പിണറായി വിജയനും ശുപാർശ ചെയ്‌തതിനെ തുടർന്ന് യുവജന കമ്മീഷൻ ചെയർപേഴ്‌സന്റെ നിർദ്ദേശ പ്രകാരമാണ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ടിന്റെ പിഎയെ നിയമിച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു.
സ്‌പോർട്‌സ് കൗൺസിലിന്റെ കാർ നിരവധി തവണ സ്വർണക്കള്ളക്കടത്തിന് ഉപയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും ഔദ്യോഗിക ചിഹ്‌നങ്ങളുള്ള ഈ കാർ പോവുകയും വരികയും ചെയ്‌തിട്ടുണ്ട്. കള്ളക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വർണവുമായി തിരുവനന്തപുരത്തുനിന്ന് ഈ കാർ ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സർക്കാർ സംവിധാനങ്ങളെ സ്വർണക്കടത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായതെന്ന് സുരേന്ദ്രൻ ആരോപിച്ചു. സ്‌പോർട്‌സ് കൗൺസിലിന്റെ പിഎ പല തവണ അനാവശ്യമായി വിദേശ യാത്രകൾ നടത്തുകയും കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെടുകയും ചെയ്‌തെന്ന് സുരേന്ദ്രൻ പറയുന്നു.
ഔദ്യോഗിക വാഹനം സ്വർണക്കടത്തിന് ഉപയോഗിച്ചതായി വ്യക്‌തമായിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ടിന്റെ പിഎ ആയി ഈ വിവാദ വനിത എങ്ങനെ വന്നുവെന്ന് സിപിഎമ്മും സർക്കാരും വ്യക്‌തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേരള ക്രിക്കറ്റ് അസോസിയേഷന്റ നിയന്ത്രണം പിടിച്ചെടുക്കാൻ ബിനീഷ് കോടിയേരിയെ മുന്നിൽ നിർത്തി ബിനാമി സംഘങ്ങൾ വലിയ നീക്കങ്ങളാണ് നടത്തിയത്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Also Read: ക്‌ളിഫ് ഹൗസിലെ സുരക്ഷാ വീഴ്‌ച; നടപടിയായി, മ്യൂസിയം സിഐക്കും എസ്ഐക്കും സ്‌ഥലംമാറ്റം
ബിനീഷ് കോടിയേരിയുമായി ചേർന്ന് കെസിഎയിലെ ഒരു വിഭാഗം വലിയ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയത് കാരണമാണ് ബിനീഷിനെ അവർ പുറത്താക്കാതെന്ന് സുരേന്ദ്രൻ പറയുന്നു. ഇത് സംബന്ധിച്ചുള്ള നിരവധി വിവരങ്ങൾ ഇതിനോടകം അന്വേഷണ സംഘങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് കേന്ദ്ര ഏജൻസികൾ കെസിഎയിൽ നടന്നിട്ടുള്ള അഴിമതികളെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി വലിയ തോതിലുള്ള ഹവാല ഇടപാടുകളും സാമ്പത്തിക ഇടപാടും കള്ളക്കടത്തും അഴിമതിയും നടക്കുന്നതായി വ്യക്‌തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. കെസിഎ ബിനീഷിനെ പുറത്താക്കി അന്വേഷണത്തെ നേരിടണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala News: കോവിഡ് പരിശോധനയിൽ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാൾ കൂടുതൽ