തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ സ്വപ്‌നാ സുരേഷിനും സന്ദീപ് നായർക്കും പിന്നാലെ ഏഴ് പ്രതികൾക്കെതിരെ കസ്‌റ്റംസ് കൊഫെപോസ ചുമത്തുന്നു. കേസിലെ മുഖ്യപ്രതികളായ പിഎസ് സരിത്, കെടി റമീസ്, മറ്റ് പ്രധാന പ്രതികളായ ജലാൽ, അംജത് അലി, സെയ്‌തലവി, ടിഎം ഷംജു, മുഹമ്മദ് ഷാഫി എന്നിവർക്കെതിരെ കൊഫെപോസ ചുമത്താനാണ് കസ്‌റ്റംസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും നീക്കമുണ്ട്. ഇത് സംബന്ധിച്ച അപേക്ഷ സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ സമർപ്പിക്കും.
കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് കൊഫെപോസ നിയമപ്രകാരം നടപടികൾക്ക് നിർദ്ദേശം നൽകുന്നത്. കൊഫെപോസ പ്രകാരം അറസ്‌റ്റിലാകുന്ന പ്രതികളെ ഒരു വർഷംവരെ കരുതൽ തടങ്കലിൽ വെക്കാം. പ്രതികൾക്ക് അപ്പീൽ നൽകാം. ഹൈക്കോടതിയിലെ മൂന്നു ജഡ്‌ജിമാർ അംഗങ്ങളായ ഉപദേശക സമിതിക്കാണ് നിവേദനം നൽകേണ്ടത്. ഹൈക്കോടതിയിൽ റിട്ട് ഹർജിയും ഫയൽ ചെയ്യാം. നിവേദനവും ഹരജിയും തള്ളിയാൽ സ്വത്ത് കണ്ടെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. വരുമാന മാർഗങ്ങളെക്കുറിച്ചും നിലവിലെ സ്വത്തുകൾ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും അന്വേഷണം നടക്കും.
ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയാൽ ഉടൻ തന്നെ എറണാകുളം, തൃശൂർ, വിയ്യൂർ ജയിലുകളിൽ നിന്ന് പ്രതികളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് കൊഫെപോസ ചുമത്തുന്നത്. ഇവർക്കെതിരെ ദേശീയ അന്വേഷണ ഏജൻസിയും കേസെടുത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന മറ്റ് ഏജൻസികൾക്ക് ഇവരെ ജയിലിൽ ചോദ്യം ചെയ്യാം.
ഇതിനിടെ, ഡോളർ കടത്ത് കേസിലും ഈന്തപ്പഴ വിതരണ കേസിലും ശിവശങ്കറിനെ പ്രതി ചേർക്കുമെന്നാണ് വിവരം. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞാലുടനെ ശിവശങ്കറിനെ കസ്‌റ്റംസ് കേസെടുത്ത് കസ്‌റ്റഡിയിൽ വാങ്ങും.