ന്യൂഡെൽഹി: ഡെൽഹിയിലെ വാരാന്ത്യ കർഫ്യൂവും, മറ്റ് കോവിഡ് നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന സർക്കാർ ആവശ്യം തള്ളി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ. പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ കോവിഡ് കേസുകൾ കുറയുകയും ഡെൽഹിയിലെ സ്‌ഥിതി മെച്ചപ്പെടുകയും ചെയ്യുന്നതുവരെ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ലഫ്റ്റനന്റ് ഗവർണർ അറിയിച്ചു.
കഴിഞ്ഞ ജനുവരി 12ആം തീയതി ഡെൽഹിയിലെ കോവിഡ് കേസുകൾ വളരെയധികം കൂടിയിരുന്നു. 30 ശതമാനമായിരുന്നു അന്നത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ ഇപ്പോൾ അതിൽ കുറവ് ഉണ്ടായിട്ടുണ്ട്. നിയന്ത്രണങ്ങൾ കാരണം ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്‌മയും രൂക്ഷമായി നേരിടുകയാണ്. അതിനാൽ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാണ് സർക്കാർ നിർദ്ദേശം മുന്നോട്ട് വച്ചത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അംഗീകരിച്ച ഈ നിർദ്ദേശം അന്തിമ തീരുമാനത്തിനായി ലഫ്റ്റനന്റ് ഗവർണർക്ക് മുന്നിൽ സമർപ്പിച്ചപ്പോഴാണ് അദ്ദേഹം അത് തള്ളിയത്. എന്നാൽ സംസ്‌ഥാനത്തെ സ്വകാര്യ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി ഓഫീസ് തുറക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.
Read also: ഞായറാഴ്‌ച ആവശ്യാനുസരണം സർവീസ് നടത്തും; കെഎസ്‌ആർടിസി