തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമനടപടിയുമായി സംസ്‌ഥാന സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്‌തു. എട്ടു ബില്ലുകളിൽ ഗവർണർ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹരജി ഫയൽ ചെയ്‌തിരിക്കുന്നത്. ബുധനാഴ്‌ച രാത്രി സംസ്‌ഥാന സർക്കാരിന് വേണ്ടി സ്‌റ്റാൻഡിങ് കോൺസൽ സികെ ശശിയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.
ബില്ലുകളിൽ അനന്തമായി തീരുമാനം നീട്ടാൻ ആകില്ലെന്നാണ് സർക്കാർ നിലപാട്. നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് സർക്കാർ നീക്കം. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാന്നെന്നാണ് സർക്കാർ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയുടെ 200ആം അനുച്ഛേദ പ്രകാരമാണ് നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ ഒപ്പിടേണ്ടത്.
ബില്ലുകളിൽ സംശയം ഉണ്ടെങ്കിൽ അതാത് വകുപ്പ് മന്ത്രിമാരെ വിളിച്ചു വരുത്തി ഗവർണർ വിശദീകരണം തേടണം. അതുമല്ലെങ്കിൽ രാഷ്‌ട്രപതിക്ക് അയക്കണം. എന്നാൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതൊന്നും ചെയ്‌തിട്ടില്ലെന്നാണ് സർക്കാർ വാദിക്കുന്നത്. പ്രധാനപ്പെട്ട ബില്ലുകളിൽ ഒപ്പിടാത്തത് കൊണ്ട് സംസ്‌ഥാനത്ത് ഭരണപ്രതിസന്ധിയും ഉണ്ടാകുന്നുണ്ട്. മാത്രമല്ല, ഭരണഘടനയെ പോലും ഗവർണർ മാനിക്കുന്നില്ലായെന്ന ആക്ഷേപവും സർക്കാരിനുണ്ട്. ലോകായുക്‌ത, സർവകലാശാല നിയമഭേദഗതി ബില്ലുകൾ തുടങ്ങിയവയാണ് ഗവർണർ ഒപ്പിടാതെ പിടിച്ചുവെച്ചത്.
Most Read| അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 50 പേരല്ല, 195 പേർ; ഹമാസ്