ന്യൂഡെൽഹി: ലവ് ജിഹാദ് നിയമം പൂർണമായും നടപ്പാക്കാൻ സാധിക്കില്ലെന്ന് വ്യക്‌തമാക്കി ഗുജറാത്ത് ഹൈക്കോടതി. നിയമത്തിലെ 6 നിബന്ധനകൾ നടപ്പാക്കാൻ സാധിക്കില്ലെന്നാണ് കോടതി ഉത്തരവിൽ വ്യക്‌തമാക്കുന്നത്. നിർബന്ധമായോ ചതിയിലൂടെയോ അല്ലാതെ നടക്കുന്ന ഇതരമത വിവാഹങ്ങൾ ലവ് ജിഹാദ് ആണെന്ന് പറയാനാവില്ലെന്നും, പരസ്‌പര അനുമതിയോടെ നടക്കുന്ന വിവാഹങ്ങൾ ലവ് ജിഹാദിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും കോടതി വ്യക്‌തമാക്കി.
ഗുജറാത്ത് പാസാക്കിയ ലവ് ജിഹാദ് നിയമത്തിലൂടെ ആളുകൾക്ക് മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ഹനിക്കുന്നതെന്ന് വ്യക്‌തമാക്കി മുഹമ്മദ് ഈസ എം ഹക്കീം നൽകിയ ഹരജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയത്. രണ്ട് മതങ്ങളിലുള്ളവർ തമ്മിൽ നിർബന്ധിതമല്ലാതെയും സ്വന്തം ഇഷ്‌ടപ്രകാരവും വിവാഹം ചെയ്‌താൽ അത് നിർബന്ധിതമായി മതം മാറ്റി നടന്ന വിവാഹമാണെന്ന് പറയാനാവില്ലെന്ന് ഉത്തരവിൽ കോടതി വ്യക്‌തമാക്കി.
നിർബന്ധിത മത പരിവർത്തനം നടത്തി വിവാഹം ചെയ്യുന്നതിനെതിരെ ഈ വർഷം ഏപ്രിൽ മുതലാണ് ഗുജറാത്ത് സർക്കാർ ലവ് ജിഹാദ് നിയമം നടപ്പാക്കിയത്. ഇതേ തുടർന്ന് വിവാഹത്തിന്റെ ഭാഗമായി മതപരിവർത്തനം നടത്തിയാൽ നിർബന്ധിത മതപരിവർത്തന കുറ്റമായി പരിഗണിച്ച്, 3 മുതൽ 10 വർഷം വരെ കഠിന തടവും 5 ലക്ഷം രൂപ പിഴയും ഈടാക്കും. ഉത്തർപ്രദേശിൽ ആദ്യമായി നടപ്പാക്കിയ ഈ നിയമം തുടർന്ന് മധ്യപ്രദേശ്, കർണാടക, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്‌ഥാനങ്ങൾ നടപ്പാക്കുകയായിരുന്നു. കൂടാതെ മത പരിവർത്തന നിയമങ്ങളുടെ സാധുത സുപ്രീം കോടതിയും പരിശോധിച്ച് വരികയാണ്.
Read also: ‘മാസ്‌കിട്ടോണം, അകന്ന് നിന്നോണം’; വീട്ടിലെ ആഘോഷങ്ങൾക്കും വേണം കരുതൽ