അഹമ്മദാബാദ്: പശുക്കളുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധയും കരുതലും സ്‌ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ കാണിക്കുന്നുണ്ടോ എന്ന് കളക്‌ടറോട് ചോദിച്ച് ഗുജറാത്ത് ഹൈക്കോടതി. വളർത്തുമൃഗപീഡന നിയമ പ്രകാരം രണ്ടാം തവണ അറസ്‌റ്റിലായ അസ്‌പക് പഞ്ച എന്ന വ്യക്‌തിയുടെ ഹരജി പരിഗണിക്കുമ്പോഴാണ് ഗീർ സോമനാഥ് ജില്ലാ കളക്‌ടറോട് കോടതി ഇക്കാര്യം ചോദിച്ചത്. ഇക്കാര്യത്തിൽ ഈ മാസം 13ആം തീയതിക്കകം വ്യക്‌തമായ മറുപടി നൽകണമെന്നും കോടതി പറഞ്ഞു.
ജസ്‌റ്റിസ് പരേഷ് ഉപാധ്യായയാണ് ഹരജി പരിഗണിച്ചത്. വെള്ളം കുടിക്കാൻ പറ്റാത്ത തരത്തിൽ പശുക്കളെ കെട്ടിയിട്ടു എന്നതാണ് പഞ്ചക്കെതിരെ ഉയർന്ന ആരോപണം. തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയും, കളക്‌ടർ സാമൂഹ്യ വിരുദ്ധ പ്രവർത്തനം തടയൽ നിയമം(പാസ) ചുമത്തുകയും ചെയ്‌തു. കൂടാതെ ‘ക്രൂരനായ മനുഷ്യൻ’ എന്നാണ് കളക്‌ടർ പഞ്ചയെ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് പഞ്ച ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.
പശുക്കൾ പീഡനം നേരിടുന്നില്ലെന്നത് ഉറപ്പാക്കേണ്ട കാര്യം തന്നെയാണ്. എന്നാൽ സ്‌ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ ഇത്രയും ശ്രദ്ധ ജില്ലാ ഭരണകൂടത്തിന് ഉണ്ടോ എന്ന് വ്യക്‌തമാക്കണമെന്നാണ് കോടതി ഹരജി പരിഗണിച്ചപ്പോൾ പറഞ്ഞത്. തുടർന്ന് പഞ്ചക്ക് മേൽ ചുമത്തിയ പാസ കോടതി റദ്ദാക്കുകയും, ഇയാൾക്കെതിരെയുള്ള കേസുകൾ പിൻവലിച്ച് ഉടൻ തന്നെ ജയിൽ മോചിതനാക്കണമെന്ന് ഉത്തരവിടുകയും ചെയ്‌തു.
Read also: കോവിഡ് നിയന്ത്രണ വിധേയം; ഡെൽഹിയിൽ സ്‌കൂളുകൾ ഭാഗികമായി തുറക്കുന്നു