അഹമ്മദാബാദ്: ജാതിയും മതവും രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. ഗുജറാത്തിലാണ് സംഭവം. ജാതിയും മതവും രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് സർക്കാർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 36കാരിയായ കാജൽ ഗോവിന്ദ് ഭായി മഞ്‌ജുളയാണ് ഗുജറാത്ത് ഹൈക്കോടതിയിൽ ഹരജി നൽകിയത്.
ജാതിയും മതവും കാരണം സമൂഹത്തിൽ നിന്ന് കടുത്ത വിവേചനം നേരിടുന്നുണ്ടെന്നും അതിനാൽ സർട്ടിഫിക്കറ്റിൽ നിന്ന് ഇവ നീക്കം ചെയ്യാൻ തീരുമാനിച്ചതായും ഇവർ പറഞ്ഞു. ഭാവിയിൽ ഒരു രേഖയിലും ജാതിയോ മതമോ രേഖപ്പെടുത്തില്ലെന്നും യുവതി വ്യക്‌തമാക്കി. സമൂഹത്തിൽ നിലനിൽക്കുന്ന ജാതി വ്യവസ്‌ഥ കാരണം നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതായി ഇവർ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാജ്‌ഗോർ ബ്രാഹ്‌മിൺ സമുദായത്തിൽ ഉൾപ്പെടുന്നയാളാണ് താനെന്നും യുവതി പറയുന്നു. പേരിൽ നിന്ന് ഷിലു എന്ന ജാതിപ്പേര് ഒഴിവാക്കാനും ഇവർ ആവശ്യപ്പെട്ടു. ശാസ്‌ത്രത്തിൽ ബിരുദം നേടിയ കാജൽ അഹമ്മദാബാദിൽ ഐടി ജീവനക്കാരിയായിരുന്നു. വീട്ടുകാരുമായി സ്വരച്ചേർച്ചയിൽ അല്ലാത്തതിനാൽ പിന്നീട് ഇവർ സൂറത്തിലേക്ക് താമസം മാറ്റുകയായിരുന്നു. യുവതിയുടെ ഹരജി അടുത്ത ആഴ്‌ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
Most Read: മറന്നുവെച്ച ഒന്നര ലക്ഷം രൂപ ഉടമക്ക് തിരിച്ച് നൽകി ബസ് കണ്ടക്‌ടർ