അഹമ്മദാബാദ് : ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത്. കമലം എന്ന പേരാണ് ഡ്രാഗണ്‍ ഫ്രൂട്ടിനായി ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പേര് മാറ്റം സംബന്ധിച്ച വിവരം മുഖ്യമന്ത്രി വിജയ് രൂപാണിയാണ് വ്യക്‌തമാക്കിയത്. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ രൂപത്തിന് അനുയോജ്യമായ പേരാണ് അതെന്ന് തോന്നിയില്ലെന്നും അതിനാലാണ് ഇപ്പോള്‍ പേര് മാറ്റാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. കൂടാതെ ഈ പഴത്തിന് താമരയുമായി രൂപസാദൃശ്യമുള്ളതിനാലാണ് കമലം എന്ന പേര് നല്‍കിയതെന്നും, അതിന് പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനൊപ്പം തന്നെ ഡ്രാഗണ്‍ എന്ന വാക്ക് ചൈനയുമായി ബന്ധപ്പെട്ടതാണെന്നും, പേര് മാറ്റാന്‍ അതും കാരണമാണെന്നും മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്‌തമാക്കിയതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുജറാത്തിലെ കച്ചിലും നവസാരിയിലുമുള്ള കര്‍ഷകര്‍ വ്യാപകമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. ഗുജറാത്തിലെ ബിജെപി ഓഫീസിന്റെ പേരും കമലം എന്നാണ്. ഡ്രാഗണ്‍ ഫ്രൂട്ടിന് കമലം എന്ന പേര് ലഭിക്കാനായി സംസ്‌ഥാനം പേറ്റന്റിന് അപേക്ഷിച്ചതായാണ് റിപ്പോര്‍ട് വ്യക്‌തമാക്കുന്നത്.
അതേസമയം തന്നെ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റം സംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ അരങ്ങേറുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ ഈ നടപടിയെ എതിര്‍ത്തും, പരിഹസിച്ചും ട്രോളുകളായി നിരവധി ആളുകള്‍ രംഗത്ത് വരുന്നുണ്ട്. നിര്‍ണായകമായ ഒരു സമയത്ത് നിര്‍ണായകമായ ഒരു തീരുമാനമാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന രീതിയിലാണ് ഭൂരിപക്ഷം ആളുകളും ഈ പേര് മാറ്റത്തിനെ ആക്ഷേപിക്കുന്നത്.
Read also : ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്‌റ്റർ പ്ളാൻ തയാറാക്കും