ഭോപ്പാൽ: രാജ്യത്തെ രണ്ട് ചരിത്ര സ്‌മാരകങ്ങൾ കൂടി യുനെസ്‌കോയുടെ ലോക പൈതൃക നഗര പട്ടികയിൽ ഇടം നേടി. മധ്യപ്രദേശിലെ കോട്ട നഗരമായ ഗ്വാളിയോറും ക്ഷേത്രങ്ങൾക്ക് പേരുകേട്ട ഓർച്ചയുമാണ് പട്ടികയിൽ സ്‌ഥാനം നേടിയത്. അർബൻ സിറ്റി പ്രോഗ്രാമിലാണ് ഇവ രണ്ടും ഉൾപ്പെട്ടിട്ടുള്ളത്.
വിദ്യാഭ്യാസം, ശാസ്‌ത്രം, സംസ്‌കാരം തുടങ്ങിയവ മാനദണ്ഡമാക്കി, രാജ്യാന്തര സഹകരണത്തിലൂടെ ലോക സമാധാനവും സുരക്ഷയും പ്രോൽസാഹിപ്പിക്കുകയാണ് ഐക്യരാഷ്‌ട്ര സഭയുടെ ഏജൻസിയായ യുനെസ്‌കോയുടെ ലക്ഷ്യം. പൈതൃക നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതോടെ ഗ്വാളിയോറിന്റെയും ഓർച്ചയുടെയും മുഖം അടിമുടി മാറുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
ഒമ്പതാം നൂറ്റാണ്ടിൽ സ്‌ഥാപിക്കപ്പെട്ട നഗരമാണ് ഗ്വാളിയോർ. കോട്ടകൾ, കൊട്ടാരങ്ങൾ തുടങ്ങി നിരവധി പൈതൃക സ്‌മാരകങ്ങൾ നഗരത്തിന്റെ ഓർമകളായി അവശേഷിക്കുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിലെ ബുണ്ടേല രാജ്യത്തിന്റെ തലസ്‌ഥാന നഗരമായിരുന്നു ഓർച്ച. ക്ഷേത്രങ്ങൾക്കും കൊട്ടാരങ്ങൾക്കും പ്രസിദ്ധമാണ് ഇവിടം. രാജ്‌മഹൽ, ജഹാംഗീർ മഹൽ, രാമരാജ ക്ഷേത്രം തുടങ്ങിയവയാണ് ഓർച്ചയിലെ പ്രശസ്‌തമായ സ്‌ഥലങ്ങൾ.
യുനെസ്‌കോയും സംസ്‌ഥാന ടൂറിസം വകുപ്പും ചേർന്ന് രണ്ട് സ്‌ഥലങ്ങളും കൂടുതൽ മോടി കൂട്ടാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. അടുത്തവർഷം യുനെസ്‌കോ സംഘം സംസ്‌ഥാനം സന്ദർശിക്കും. പൈതൃക സ്വത്തുക്കൾ പരിശോധിച്ച ശേഷമാകും നഗരങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള പദ്ധതികൾ തയാറാക്കുക.
Read also: അനില്‍ കപൂറും അനുരാഗ് കശ്യപും നേര്‍ക്കുനേര്‍; ‘എകെ വേര്‍സസ് എകെ’ ട്രെയ്ലര്‍ പുറത്ത്