കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനോട് അനുബന്ധമായി ഉണ്ടായ ആക്രമങ്ങളിലെ ഓരോ കേസിലും കണക്കാക്കിയ നാശനഷ്‌ടം എത്രയെന്നും ഈ നഷ്‍ടം ഉത്തരവാദികളായ പോപ്പുലർ ഫ്രണ്ടിൽ നിന്ന് ഈടാക്കാനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നതും അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
എത്രസ്വത്തുക്കൾ കണ്ടുകെട്ടി എന്നതും കണ്ടുകെട്ടാൻ ലിസ്‌റ്റ് ചെയ്‌തിട്ടുള്ളത് എന്തൊക്കെ എന്നതിന്റെ വിശദാംശങ്ങളും അറിയിക്കാനാണ് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നവംബര്‍ ഏഴിന് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സര്‍ക്കാരിനെ കോടതി അറിയിച്ചിരിക്കുന്നത്.
പോപ്പലര്‍ ഫ്രണ്ടിന്റെയും സംസ്‌ഥാന ജനറല്‍ സെക്രട്ടറി അബ്‌ദുൽ സത്താറിന്റെയും വസ്‌തുവകകൾ കണ്ടു കെട്ടിയതിന്റെ വിശദമായ റിപ്പോർട്ടും രജിസ്‌റ്റർ ചെയ്‌ത മുഴുവന്‍ ഹര്‍ത്താല്‍ ആക്രമണ കേസുകളുടെ കണക്കും പൊതു-സ്വകാര്യ നഷ്‌ടത്തിന്റെ വേർതിരിച്ചുള്ള കണക്കും വ്യക്‌തമായി വേണമെന്നാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) സ്‌ഥാപനങ്ങളില്‍ എന്‍ഐഎ റെയ്‌ഡ് നടത്തുകയും ശക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ സംഘടനയെ നിരോധിക്കുകയും നേതാക്കളെ കൂട്ടമായി അറസ്‌റ്റു ചെയ്‌ത് ജയിലിലടക്കുകയും ചെയ്‌തിരുന്നു. സംഘടനയെ നിരോധിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് പോപ്പുലര്‍ ഫ്രണ്ട് അന്വേഷണ ഉദ്യോഗസ്‌ഥരുടെ റെയ്‌ഡുകൾക്ക് എതിരെ പ്രതിഷേധിച്ചു നടത്തിയ ഹര്‍ത്താലിനെതിരെ ജസ്‌റ്റിസ് എകെ ജയശങ്കരന്‍, ജസ്‌റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഹര്‍ത്താലിൽ ആക്രമങ്ങളുടെ അഴിഞ്ഞാട്ടം സംസ്‌ഥാന വ്യപകമായി അഴിച്ചുവിട്ടതും ഹർത്താൽ പ്രഖ്യാപിക്കുന്നവർ നിയമമനുസരിച്ചുള്ള നോട്ടീസ് സമയം പാലിച്ചില്ലെന്നതും വ്യക്‌തമാക്കിയാണ് കോടതി സ്വമേധയാ കേസെടുത്തിരുന്നത്. ആഹ്വാനം ചെയ്‌തവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു നടപടിയും നിര്‍ദേശിച്ചിരുന്നു. സ്വകാര്യ സ്വത്തിനും പൊതു മുതലിനും നാശം വരുത്തിയവര്‍ക്കെതിരെ പ്രത്യേകം കേസെടുക്കാനും സർക്കാരിനോട് കർശനമായി ആവശ്യപ്പെട്ടിരുന്നു.
Most Read: ഗ്യാൻവാപി മസ്‌ജിദ് കേസ്; ശിവലിംഗം ‘കാര്‍ബണ്‍ ഡേറ്റ്’ ആവശ്യം തള്ളി കോടതി