ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞതായി പോലീസ്. കൊച്ചി കമ്മീഷണര്‍ സിഎച്ച് നാഗരാജു ആണ് ഇക്കാര്യം അറിയിച്ചത്. കുട്ടി എറണാകുളം സ്വദേശിയാണെന്നും വിവരം ആലപ്പുഴ പോലീസിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട് നല്‍കുമെന്ന് പറഞ്ഞ കമ്മീഷണര്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുമെന്നും പറഞ്ഞു.
സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എങ്ങനെ പ്രകടനത്തില്‍ എത്തിയെന്നത് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്‌ചയാണ് പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുന്നതും വീഡിയോയിൽ കാണാം. സംഭവം വിവാദമായതോടെ പോലീസ് കേസെടുക്കുക ആയിരുന്നു.
കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് പിഎ നവാസിനെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബാണ് കേസിലെ രണ്ടാം പ്രതി. കൂടാതെ പ്രകടനത്തില്‍ കുട്ടിയെ ചുമലിലേറ്റി നടന്ന അന്‍സാര്‍ നജീബ് എന്നയാളെയും കഴിഞ്ഞദിവസം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാല്‍ കൗതുകം തോന്നിയതിനാലാണ് കുട്ടിയെ ചുമലിലേറ്റിയതെന്നും കുട്ടിയെ തനിക്കറിയില്ലെന്നും ആയിരുന്നു ഇയാളുടെ മൊഴി.
Most Read: ആലുവ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷ്‌ടിച്ചു