കൊച്ചി: ആലുവ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയി. വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. ബസ് മോഷണം പോയി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബസ് കലൂര്‍ ഭാഗത്തു നിന്ന് കണ്ടെത്തുകയും ചെയ്‌തു. ബസ് മോഷ്‌ടിച്ച് കടത്തിയ പ്രതിയെ നോര്‍ത്ത് പോലീസ് പിടികൂടി. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.
രാവിലെ എട്ട് മണിയോടെയാണ് ആലുവ ഡിപ്പോയില്‍ നിന്ന് ബസ് മോഷണം പോയത്. മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ ആള്‍ ബസുമായി കടന്നു കളയുകയായിരുന്നു. ആലുവ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന വഴിയില്‍ ഈ ബസ് നിരവധി വാഹനങ്ങളില്‍ തട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അമിത വേഗതയില്‍ ബസ് പോകുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ ഉടന്‍തന്നെ ഡിപ്പോയില്‍ വിവരം അറിയിച്ചു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബസ് കലൂര്‍ ഭാഗത്തുനിന്ന് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്‌ക്ക് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തേണ്ട ഫാസ്‌റ്റ് പാസഞ്ചര്‍ ബസായിരുന്നു ഇത്.
Read Also: പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കാൻ ശ്രമിക്കും; കപിൽ സിബൽ