താമരശ്ശേരി: കാലവർഷം ശക്‌തമായതോടെ മലയോര മേഖലയിൽ മഴക്കെടുതി രൂക്ഷമായി. ഇന്നലെ അടിവാരം പൊട്ടിക്കൈയിൽ പുഴ മലവെള്ളപ്പാച്ചിലിൽ കരകവിഞ്ഞൊഴുകി. ഇരുതുള്ളിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വെള്ളം കയറിയ വീടുകളിലൊന്നിലെ നാല് കോവിഡ് രോഗികളെ ഡോമിസൈൽ കോവിഡ് കെയർ സെന്ററിലേക്കും, മറ്റുള്ളവരെ ബന്ധു വീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.
കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണ് മലയോര മേഖലയിൽ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്. കെടവൂർ പടിഞ്ഞാറെക്കുന്നുമ്മൽ ദേവകിയുടെ വീടിന് മുകളിൽ മരം വീണ് മേൽക്കൂരയുടെ ഒരു ഭാഗം പൂർണമായി തകർന്നിട്ടുണ്ട്. താമരശ്ശേരി-കന്നൂട്ടിപ്പാറ റോഡിൽ 11 കെവി വൈദ്യുതി ലൈനിലേക്കും തുടർന്ന് റോഡിലേക്കും മുറിഞ്ഞു വീണ റബ്ബർ മരത്തിൽ തട്ടി ബൈക്ക് യാത്രികർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കക്കാട്ടുമ്മൽ കെകെ നിസാർ, പെരിങ്ങോട് പി മുഹമ്മദ് എന്നിവർ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.
മലയോര പ്രദേശങ്ങളിൽ മഴ ഇന്നും കനക്കുമെന്നതിനാൽ അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളം കയറുന്ന മേഖലകളിൽ താമസിക്കുന്നവർ സുരക്ഷ കണക്കിലെടുത്ത് ബന്ധുവീടുകളിലേക്കും സമീപത്തെ മറ്റു വീടുകളിലേക്കും മാറി താമസിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വനപ്രദശത്തുൾപ്പടെ ശക്‌തമായ മഴ പെയ്യുന്നതിനാൽ മലവെള്ളം കുത്തിയൊലിക്കുകയാണ്.
Read Also: കനത്ത മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത