ചെന്നൈ: കൂനൂർ അപകടത്തിൽ തകർന്ന ഹെലികോപ്റ്ററിന്റെ യന്ത്ര ഭാഗങ്ങൾ സംഭവസ്‌ഥലത്ത് നിന്നും നീക്കും. വെല്ലിങ്ടൺ ആർമി കന്റോൺമെന്റിലേക്കാണ് യന്ത്ര ഭാഗങ്ങൾ മാറ്റുക. അതേസമയം പ്രദേശത്ത് ശാസ്‌ത്രീയ പരിശോധന ഇന്നും തുടരും. എയർ മാർഷൽ മാനവേന്ദ്ര സിംഗും സംഘവും ഒമ്പത് മണിയോടെ പരിശോധനക്ക് എത്തുമെന്നാണ് റിപ്പോർട്.
അതിനിടെ, രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികളെ ആദരിക്കാനുള്ള തീരുമാനത്തിലാണ് കരസേന. ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തകരായ നഞ്ചപ്പസത്രം ഗ്രാമവാസികളെ തിങ്കളാഴ്‌ച ആദരിക്കും. ചടങ്ങിൽ വ്യോമസേന ദക്ഷിൺ ഭാരത് ഏരിയ ജനറൽ കമാൻഡിംഗ് ഓഫിസർ അരുൺ പങ്കെടുക്കും. മുതിർന്ന വ്യോമ-കരസേന ഉദ്യോഗസ്‌ഥരും ചടങ്ങിൽ പങ്കെടുക്കും.
ഡിസംബർ 8ന് ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ അപകടം ഉണ്ടായത്. സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പടെ 13 പേരുടെ ജീവനാണ് ദുരന്തത്തിൽ നഷ്‌ടമായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്.
അപകടത്തിൽ നിന്നും ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹമിപ്പോൾ ബെംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
Most Read: മണിപ്പൂരിൽ അധികാരം ലഭിച്ചാൽ അഫ്‌സ്‌പ പിൻവലിക്കും; വാഗ്‌ദാനവുമായി കോൺഗ്രസ്