കീവ്: യുക്രൈൻ തലസ്‌ഥാനമായ കീവിന് സമീപം ഹെലികോപ്‌ടർ തകർന്നു വീണ് ആഭ്യന്തര മന്ത്രി ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടു. കീവിലെ ഒരു നഴ്‌സറി സ്‌കൂളിന് സമീപമാണ് ഹെലികോപ്‌ടർ തകർന്നു വീണത്. തകർന്ന് വീണ ഉടൻ ഹെലികോപ്‌ടറിന് തീപിടിക്കുക ആയിരുന്നു. മരിച്ചവരിൽ രണ്ടു കുട്ടികൾ ഉൾപ്പെട്ടതായാണ് വിവരം. 15 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആഭ്യന്തര മന്ത്രി ഡിനൈസ് മൊനാസ്‌റ്റിർസ്‌കിയും ആഭ്യന്തര മന്ത്രാലയത്തിലെ 8 ഉന്നത ഉദ്യോഗസ്‌ഥരുമാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. ദുരന്തത്തിന്റെ കാരണം വ്യക്‌തമല്ല. അടിയന്തിര സേവനങ്ങൾ സംഭവ സ്‌ഥലത്തേക്ക് അയച്ചതായി പ്രസിഡണ്ടിന്റെ വക്‌താവ് അറിയിച്ചു.
”ഈ ദുരന്ത സമയത്ത് നഴ്‌സറിയിൽ കുട്ടികളും ജീവനക്കാരും ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാവരെയും ഒഴിപ്പിച്ചു. നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്”- കീവ് മേഖല ഗവർണർ ഒലക്‌സി കുലീബ ടെലിഗ്രാഫിൽ പറഞ്ഞു.
”കീവ് മേഖലയിലെ ഹെലികോപ്‌ടർ അപകടത്തിൽ രണ്ടു കുട്ടികൾ അടക്കം 16 പേർ കൊല്ലപ്പെട്ടുവെന്ന്” പോലീസിനെ ഉദ്ധരിച്ച് എഎഫ്‌പി ട്വീറ്റ് ചെയ്‌തിട്ടുണ്ട്. അതേസമയം, ഹെലികോപ്‌ടർ തകരാൻ ഇടയാക്കിയ കാരണം എന്താണെന്ന് ഇതുവരെ വ്യക്‌തമായിട്ടില്ല. അപകടത്തെ കുറിച്ച് യുക്രൈനിന്റെ പ്രതികരണവും പുറത്തുവന്നിട്ടില്ല.
ഇതിന് പുറമെ, സംഭവം നടക്കുമ്പോൾ റഷ്യൻ ആക്രമണം ഉണ്ടായിരുന്നതിന്റെ സ്‌ഥിരീകരണവും യുക്രൈൻ അധികൃതർ പങ്കുവെക്കാത്ത സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷമാകും അപകട കാരണം വ്യക്‌തമാവുകയുള്ളൂ.
”അപകടത്തിന് ഇരയാക്കിയ സാഹചര്യത്തെയും, മരണത്തെ കുറിച്ചുമുള്ള വിവരങ്ങൾ ഞങ്ങൾ അന്വേഷിക്കുകയാണ്”- യുക്രൈൻ പ്രസിഡൻഷ്യൽ ഓഫീസിന്റെ ഡെപ്യൂട്ടി ഹെഡ് കിറിലോ ടിമോഷെങ്കോ ടെലഗ്രാഫിൽ കുറിച്ചു.
യുക്രൈനിൽ രൂക്ഷമായ മിസൈൽ ആക്രമണവുമായി റഷ്യ രംഗത്തുണ്ട്. നിപ്രയിൽ പാർപ്പിട സമുച്ചയങ്ങൾക്ക് നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. 64 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സോളീദാർ നഗരം പിടിച്ചെടുത്തെന്നാണ് റഷ്യൻ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ, ഇത് യുക്രൈൻ നിഷേധിച്ചിട്ടുണ്ട്. സോളീദാർ പിടിച്ചെടുക്കാനായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത പോരാട്ടമാണ് റഷ്യ നടത്തുന്നത്.
Most Read: പോപുലര്‍ ഫ്രണ്ട് ഹർത്താൽ; ജപ്‌തി നടപടികൾ ഉടൻ പൂർത്തിയാക്കണം- സർക്കാരിന് അന്ത്യശാസനം