കീവ്: യുക്രൈനിൽ രൂക്ഷമായ മിസൈൽ ആക്രമണം തുടർന്ന് റഷ്യ. നിപ്രയിൽ പാർപ്പിട സമുച്ചയങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 64 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സോളീദാർ നഗരം പിടിച്ചെടുത്തെന്നാണ് റഷ്യൻ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ, ഇത് യുക്രൈൻ നിഷേധിച്ചിട്ടുണ്ട്. സോളീദാർ പിടിച്ചെടുക്കാനായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത പോരാട്ടമാണ് റഷ്യ നടത്തുന്നത്.
ഇതിന്റെ ഭാഗമായാണ് പുതിയ മിസൈൽ അക്രമങ്ങൾ എന്നാണ് സൂചന. യുക്രൈൻ തലസ്‌ഥാനമായ കീവിലും കിഴക്കൻ നഗരമായ ബർകീവിലും ശനിയാഴ്‌ച പുലർച്ചെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്‌ടം ഉണ്ടായി. ബാർകീവ്, ബഗ്‌മുത് നഗരങ്ങൾ പിടിച്ചെടുക്കാനായി മിസൈൽ ആക്രമണം ശക്‌തമാക്കിയതായും റിപ്പോർട്ടുകൾ ഉണ്ട്.
വൈദ്യുതി വിതരണം അടക്കമുള്ള അടിസ്‌ഥാന സൗകര്യങ്ങൾ നശിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. രണ്ടു എസ്-300 മിസൈലുകളാണ് ബാർകീവ് നഗരത്തിൽ പതിച്ചതെന്ന് ഗവർണർ ഒലെഗ് സിനെഹുബോ വ്യക്‌തമാക്കി. വൈദ്യുതി വിതരണ ശൃംഖലയെയും വ്യവസായ സ്‌ഥാപനങ്ങളെയും അക്രമിച്ചതായും ഗവർണർ അറിയിച്ചു. കീവിൽ ജനവാസം കുറഞ്ഞ മേഖലയിലാണ് മിസൈൽ പതിച്ചത്.
ഉപ്പ് ഖനന പട്ടണമായ സോളീദാർ പിടിച്ചാൽ സമീപന നഗരമായ ബഖ്‌മുത് പിടിക്കാനും യുക്രൈൻ സൈന്യത്തിന് സാധനസാമഗ്രികൾ എത്തിക്കുന്നത് തടയാനും കഴിയുമെന്നതിനാൽ അഭിമാന പോരാട്ടമായാണ് റഷ്യ ഇതിനെ കാണുന്നത്. സോളീദാറിൽ നിന്ന് യുക്രൈൻ സൈന്യം ഒഴിഞ്ഞുപോകുന്നതായി കണ്ടില്ലെന്നാണ് മാദ്ധ്യമങ്ങൾ വ്യക്‌തമാക്കുന്നത്.
അതേസമയം, മിസൈൽ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ വരും ദിവസങ്ങളിൽ വൈദ്യുതി, വെള്ളം എന്നിവയുടെ വിതരണത്തിൽ പ്രതിസന്ധി ഉണ്ടാകുമെന്ന് ഉക്രൈൻ ഊർജമന്ത്രി അറിയിച്ചിട്ടുണ്ട്. നിപ്ര നഗരത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്ന് പ്രസിഡണ്ട് വ്ളാഡിമർ സെലൻസ്‌കി അറിയിച്ചു. യുദ്ധത്തെ പ്രതിരോധിക്കാൻ പാശ്‌ചാത്യ രാജ്യങ്ങൾ കൂടുതൽ ആയുധങ്ങൾ എത്തിക്കണമെന്നും സെലൻസ്‌കി അഭ്യർഥിച്ചു.
അതേസമയം, യുക്രൈൻ സൈന്യത്തിന് കൂടുതൽ സഹായം എത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു, എന്നാൽ, യുക്രൈൻ കൂടുതൽ ആയുധങ്ങൾ നൽകുന്നത് പ്രശ്‌നം കൂടുതൽ സങ്കീർണം ആക്കുമെന്നും കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി.
Most Read: വന്യജീവി വംശ വർധനവ് തടയണം; സംസ്‌ഥാനം സുപ്രീം കോടതിയെ സമീപിക്കും