തിരുവനന്തപുരം: സംസ്‌ഥാനത്ത് എല്ലാ മേഖലകളിലും കോവിഡ് നിയന്ത്രണം കർശനമായി നടപ്പാക്കുമ്പോഴും ബെവ്കോ ഔട്ട്ലെറ്റുകളിൽ ഇപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. ഈ സാഹചര്യത്തിൽ സംസ്‌ഥാനത്ത് മദ്യം വാങ്ങാൻ എത്തുന്ന ആളുകൾക്കും ആർടിപിസിആർ സർട്ടിഫിക്കറ്റോ, കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ ഇത് കൂടുതൽ ആളുകളിലേക്ക് വാക്‌സിനേഷൻ എത്താൻ ഉപകരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്‌ഥാനത്ത് മറ്റിടങ്ങളിലെല്ലാം ആർടിപിസിആർ സർട്ടിഫിക്കറ്റോ, വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ വേണമെന്ന് സർക്കാർ പറയുന്നുണ്ട്. ഈ നിയമം ബാറുകളിലും ബെവ്കോ ഔട്ട്ലെറ്റുകളിലും ബാധകമല്ലേ എന്നും കോടതി ചോദിച്ചു. പച്ചക്കറി, പലവ്യജ്‌ഞന കടകളിൽ അടക്കം നിയന്ത്രണങ്ങൾ കർശനമായി നിലനിൽക്കുമ്പോൾ എന്തുകൊണ്ടാണ് ബെവ്കോ ഔട്ട്ലെറ്റുകളിൽ മാത്രം നിയന്ത്രണം ബാധകമാകാത്തതെന്നും കോടതി ചോദിച്ചു.
കൂടാതെ മദ്യം വാങ്ങാനായി എത്തുന്ന ആളുകളെ സർക്കാർ കന്നുകാലികളെ പോലെയാണ് കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് ആളുകളെ അടിച്ചൊതുക്കുകയാണെന്നും, ഇത് താൻ നേരിട്ട് കണ്ട സംഭവമാണെന്നും കോടതി പറഞ്ഞു. ഒപ്പം ഇത്തരം ഇരുട്ട് നിറഞ്ഞ സ്‌ഥലങ്ങളാണോ മദ്യ വിൽപനക്കായി കണ്ടുവച്ചിരിക്കുന്നതെന്ന് കോടതി ഫോട്ടോ ഉയർത്തി കാട്ടി ചോദിക്കുകയും ചെയ്‌തു. ഇത് കാണുമ്പോൾ പഴയ ഹിന്ദി സിനിമകളിലെ ചൂതാട്ടം നടക്കുന്ന സ്‌ഥലം പോലെയാണ് തോന്നുന്നതെന്നും കോടതി വിമർശനം ഉന്നയിച്ചു.
മദ്യം വാങ്ങാനായി എത്തുന്നവരുടെ ആൾക്കൂട്ടം അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്‌തമാക്കിയ കോടതി, വാക്‌സിന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയവർക്കോ മാത്രം മദ്യം വില്‍ക്കുന്ന കാര്യം തീരുമാനിക്കണമെന്നും സർക്കാരിനോട് പറഞ്ഞു. കൂടാതെ പൊതു ജനങ്ങളുടെ ആരോഗ്യമാണ് വലുതെന്ന് വ്യക്‌തമാക്കിയ കോടതി ഇക്കാര്യത്തിൽ നാളെ മറുപടി നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.
Read also: മാവേലിക്കരയിൽ ഭാര്യയ്‌ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കി