വിവാദങ്ങൾക്ക് ഒടുവിൽ ടി ദീപേഷ്‍ സംവിധാനം ചെയ്‌ത ‘അക്വേറിയം” സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി. മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയെ തുടര്‍ന്നുള്ള കേസുകള്‍ തള്ളിയാണ് സിനിമയ്‌ക്ക് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നതെന്ന് സംവിധായകൻ അറിയിച്ചു.
സിനിമയെ തടയാൻ പലപ്പോഴായി സങ്കുചിതമായി ചിന്തിക്കുന്നവർ ശ്രമിച്ചു കൊണ്ടേയിരുന്നു എന്ന് പറഞ്ഞ ദേശിയ അവാര്‍ഡ് ജേതാവ് കൂടിയായ സംവിധായകൻ ഒരു സ്‌ത്രീപക്ഷ സിനിമയാണ് ‘അക്വേറിയം’ എന്നും വ്യക്‌തമാക്കി.
ചിത്രം ഒടിടി പ്ളാറ്റ്ഫോമിലൂടെ ഇന്ന് റിലീസ് ചെയ്യാനിരുന്നപ്പോഴാണ് വിലക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി കേസുകള്‍ തള്ളുകയായിരുന്നു. രണ്ടു തവണ സെൻസർ ബോർഡ് വിലക്കുകൾ മറികടന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്താനിരുന്നത്. അനുമതി ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ട്രിബൂണലിനെയും സമീപിച്ചിരുന്നു. തുടർന്നാണ് റിലീസിന് അനുവദിച്ചത്.
നേരത്തെ ‘പിതാവിനും പുത്രനും പരിശുദ്ധാത്‌മാവിനും’ എന്നായിരുന്നു ചിത്രത്തിന് പേര് നൽകിയിരുന്നത്. പിന്നീട് സെൻസർബോർഡ് ട്രിബൂണലിന്റെ നിർദ്ദേശ പ്രകാരം പേര് മാറ്റുകയായിരുന്നു.
ഹണി റോസ്, സണ്ണി വെയ്ൻ, ശാരി എന്നിവരോടൊപ്പം കലാ സംവിധായകൻ സാബു സിറിൾ, സംവിധായകൻ വികെ പ്രകാശ്, കന്നടനടി രാജശ്രീ പൊന്നപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാജ് കണ്ണമ്പേത്ത് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ ദീപേഷിന്റെ തന്നെയാണ്. ബൽറാം ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് എം വര്‍മയും സംഗീതത്തിന് പിന്നിൽ മധു ഗോവിന്ദുമാണ്.
സ്‌ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്‍നങ്ങളെ മതങ്ങൾ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് ടി ദീപേഷ് പറയുന്നു. സഭക്കകത്ത് കന്യാസ്‌ത്രീകൾക്ക് എന്ത് മൂല്യമാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത് എന്നതും സിനിമ ചർച്ച ചെയ്യുന്നുണ്ടെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടി.
Most Read: കരുതൽ ഡോസ് വാക്‌സിൻ; അമിത തുക ഈടാക്കരുതെന്ന് ആരോഗ്യമന്ത്രാലയം