ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം കൂടുതൽ ശക്‌തമാകുന്ന സാഹചര്യത്തിൽ, കർഷകർ ഉന്നയിച്ച പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി കേന്ദ്രസർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിക്കും. കാർഷിക ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ സമിതി പരിശോധിക്കും. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ അധ്യക്ഷതയിലാണ് സമിതി ചേരുന്നത്.
കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിച്ച ശേഷം 6 മാസത്തിനുള്ളിൽ സമിതി കേന്ദ്രസർക്കാരിന് റിപ്പോർട് സമർപ്പിക്കും. അതേസമയം തന്നെ രാജ്യതലസ്‌ഥാനത്ത് ശക്‌തമാകുന്ന സമരത്തിലേക്കുള്ള കർഷകരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഒപ്പം തന്നെ സിംഗു അതിർത്തിയിൽ കഴിഞ്ഞ ദിവസം പോലീസ് മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും, ഇന്റർനെറ്റ് കണക്ഷൻ റദ്ദാക്കുകയും ചെയ്‌തിരുന്നു. കൂടാതെ സംഘർഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സിംഗു, തിക്രി അതിർത്തികൾ നിലവിൽ കർശന ജാഗ്രതയിലാണ്.
കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്ന് പ്രധാനമന്ത്രി നൽകിയ വാഗ്‌ദാനം കർഷക സംഘടനകൾ ചർച്ച ചെയ്യും. ഒപ്പം തന്നെ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ചർച്ച നടത്തുന്ന കാര്യത്തിലും കർഷക സംഘടനകൾ ഉടൻ തന്നെ തീരുമാനം കൈക്കൊള്ളും. ചർച്ചക്ക് കർഷകർ തയ്യാറാണെന്നും, പക്ഷേ കേന്ദ്രസർക്കാർ നിയമങ്ങൾ പിൻവലിക്കാൻ തയ്യാറാകണമെന്നുമാണ് സംയുക്‌ത കിസാൻ മോർച്ച വ്യക്‌തമാക്കിയത്. കൂടാതെ താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നും സംയുക്‌ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
Read also : വീട് കയറി ആക്രമണം; ചികിൽസയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു