തൃശൂർ: ജില്ലയിലെ പെരിങ്ങോട്ടുകരയിൽ വീടുകയറിയുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിങ്ങോട്ടുകര കരുവാംകുളം അതിശയ റോഡിൽ മാളൂത്തറ പരേതനായ രാധാകൃഷ്‌ണന്റെ ഭാര്യ ചന്ദ്രിക (49) ആണ് മരിച്ചത്.
10 മാസമായി ചികിൽസയിൽ ആയിരുന്ന ചന്ദ്രിക വെള്ളിയാഴ്‌ച ഉച്ചക്കാണ് മരണത്തിന് കീഴടങ്ങിയത്.
2020 മാർച്ച് 10നാണ് അയൽവാസികളായ ചിലർ ചന്ദ്രികയെ വീട് കയറി ആക്രമിച്ചത്. ഇരുമ്പുവടികൊണ്ടുള്ള ആക്രമണത്തിൽ ചന്ദ്രികയുടെ തലയോട് പിളർന്നിരുന്നു. തുടർന്ന് അബോധാവസ്‌ഥയിലായ ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ചന്ദ്രികയുടെ മകനും ആക്രമണം തടയാൻ ശ്രമിച്ചവർക്കും പരുക്കേറ്റിരുന്നു. സംഭവത്തിൽ അയൽവാസികളായ തച്ചപ്പിള്ളി വിനോദ്, നിജീഷ്, ഷൈനി എന്നിവരെ അന്തിക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സംസ്‌കാരം പോസ്‌റ്റുമോർട്ടത്തിനു ശേഷം ഇന്ന് താന്ന്യം പഞ്ചായത്ത് ശ്‌മശാനത്തിൽ നടക്കും. മക്കൾ: രഞ്‌ജിത്ത്, പ്രണവ്.
Malabar News: മിഠായിത്തെരുവിൽ പടക്കക്കടക്ക് തീപിടിച്ച സംഭവം; കടയുടമ കുറ്റവിമുക്‌തൻ