കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിർദ്ദേശവുമായി ഹൈക്കോടതി. ബാങ്കിൽ നിന്നും ഭൂമി പണയപ്പെടുത്തി വായ്‌പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ലെന്ന ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ. ആധാരം തിരികെ ലഭിക്കാൻ കരുവന്നൂർ ബാങ്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് അപേക്ഷ നൽകാനാണ് കോടതി നിർദ്ദേശം. അപേക്ഷയിൽ ഇഡി മൂന്നാഴ്‌ചക്കകം തീരുമാനം എടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
വായ്‌പാ തിരിച്ചടവ് പൂർത്തിയായിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന് കാണിച്ചു തൃശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് ആണ് ഹെക്കോടതിയിൽ ഹരജി നൽകിയത്. 50 സെന്റ് ഭൂമി പണയപ്പെടുത്തി എടുത്ത വായ്‌പ ഡിസംബർ 27ന് പൂർണമായി തിരിച്ചടച്ചിട്ടും ആധാരം ഇഡിയുടെ കസ്‌റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ ഹരജി നൽകിയത്. അതിനിടെ, ബാങ്ക് അപേക്ഷ നൽകിയാൽ ആധാരം നൽകുന്നത് പരിഗണിക്കുമെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, തട്ടിപ്പിനിരയായ മുഴുവൻ പേർക്കും പണവും ആധാരവും മടക്കി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. കൊള്ളയ്‌ക്ക് കുട പിടിക്കുന്നവരും വീതം വെച്ചവരെ സംരക്ഷിക്കുന്നവരുമായി സിപിഎം മാറിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. കരുവന്നൂർ തട്ടിപ്പും കൊടകര കുഴൽപ്പണക്കേസും തമ്മിൽ ബന്ധമുണ്ടെന്ന അനിൽ അക്കരയുടെ ആരോപണം അന്വേഷിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
Most Read| പ്രശ്‌ന പരിഹാരത്തിന് സ്വകാര്യ ചർച്ച ആവശ്യം; കനേഡിയൻ വിദേശകാര്യമന്ത്രി