ഒട്ടാവ: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായ പശ്‌ചാത്തലത്തിൽ പ്രശ്‌നപരിഹാരത്തിന് സന്നദ്ധത അറിയിച്ചു കനേഡ. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്വകാര്യ ചർച്ച ആവശ്യമാണെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി അറിയിച്ചു.
ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും മെലാനി പറഞ്ഞു. കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സ്വകാര്യമായി ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. സ്വകാര്യ നയതന്ത്ര ചർച്ചകളാണ് നല്ലതെന്ന് കരുതുന്നുവെന്നും മെലാനി ജോളി പറഞ്ഞു.
41 നയതന്ത്ര ഉദ്യോഗസ്‌ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ജോളിയുടെ പ്രസ്‌താവന. ഒക്‌ടോബർ പത്തിനകം നയതന്ത്രജ്‌ഞരെ തിരിച്ചു വിളിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു ഖലിസ്‌ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്നതും കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യമായിരുന്നു. വിലക്ക് ഏർപ്പെടുത്തേണ്ട ഗ്രൂപ്പുകളുടെ പട്ടികയും ഇന്ത്യ കാനഡക്ക് കൈമാറിയിരുന്നു.
കാനഡയിലും പാകിസ്‌ഥാനിലും യൂറോപ്പിലും 11ഓളം ഖലിസ്‌ഥാൻ ഭീകരവാദികൾ സജീവമായി പ്രവൃത്തിക്കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ രണ്ടു ഖലിസ്‌ഥാൻ ഗ്രൂപ്പുകളെ കാനഡ നിരോധിച്ചിരുന്നു. ബബ്ബർ ഖഴ്‌സ ഇന്റർനാഷണൽ, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ ഗ്രൂപ്പുകളെയാണ് നിരോധിച്ചത്.
അതേസമയം, ഇന്ത്യയുടെ ഭീകര പട്ടികയിലുള്ള ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഒരു തെളിവും കാനഡ കൈമാറിയിട്ടില്ലെന്നാണ് ഇന്ത്യ വ്യക്‌തമാക്കുന്നത്.
Most Read| ഓഫീസ് സീൽ ചെയ്യലും അറസ്‌റ്റും; ന്യൂസ് ക്ളിക്ക് സുപ്രീം കോടതിയിലേക്ക്