ന്യൂഡെൽഹി: ഡെൽഹിയിലെ ഓഫീസ് സീൽ ചെയ്‌തതിന് പിന്നാലെ എഡിറ്റർ ഇൻ ചീഫ് അടക്കമുള്ളവരെ അറസ്‌റ്റ് ചെയ്‌ത നടപടിക്കെതിരെ വാർത്താ പോർട്ടലായ ന്യൂസ് ക്ളിക്ക് സുപ്രീം കോടതിയിലേക്ക്. അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പടെയുള്ള കേസുമായി ബന്ധപ്പെട്ടു ന്യൂസ് ക്ളിക്കിന്റെ സ്‌ഥാപകനും മാദ്ധ്യമപ്രവർത്തകനുമായ പ്രബീർ പുർകായസ്‌തയാണ് ഇന്നലെ രാത്രി അറസ്‌റ്റിലായത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് യുഎപിഎ നിയമപ്രകാരം ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. എച്ച്‌ആർ മേധാവി അമിത് ചക്രവർത്തിയും അറസ്‌റ്റിലാണ്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ന്യൂസ് ക്ളിക്കിന്റെ ഓഫീസിലും മാദ്ധ്യമ പ്രവർത്തകരുടെ വീടുകളിലും ഒമ്പത് മണിക്കൂർ റെയ്‌ഡ് നടത്തിയ ശേഷമാണ് അറസ്‌റ്റ് നടപടികളിലേക്ക് കടന്നത്. ഏഴു മാദ്ധ്യമപ്രവർത്തകരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു.
ഒരുമാസം മാദ്ധ്യമപ്രവർത്തകരെ നിരീക്ഷിച്ചതിന് ശേഷമാണ് നടപടിയെന്നാണ് ഡെൽഹി പോലീസിന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ടു 37 പുരുഷൻമാരെയും ഒമ്പത് സ്‌ത്രീകളേയും ചോദ്യം ചെയ്‌തതായും പോലീസ് അറിയിച്ചു. പത്ത് മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസിന്റെ അടിസ്‌ഥാനത്തിൽ നഗരത്തിലെ 24 സ്‌ഥലങ്ങളിലാണ് റെയ്‌ഡ് നടത്തിയത്.
ന്യൂസ് ക്ളിക്കിന് വിദേശ സ്രോതസുകളിൽ നിന്ന് കണക്കിൽപ്പെടാത്ത പണം ലഭിച്ചുവെന്നും മറ്റു സാമ്പത്തിക ക്രമക്കേടുകളിൽ ഏർപ്പെടുന്നുവെന്നും ഇഡിയും കണ്ടെത്തിയിരുന്നു. ഇഡി നൽകിയ ഹരജിയിൽ ന്യൂസ് ക്ളിക്കിന് ഡെൽഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ചൈനയിൽ നിന്ന് പണം സ്വീകരിച്ചത് സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ സ്‌ഥാപനത്തിന് സാധിച്ചിട്ടില്ലെന്നും ഉദ്യോഗസ്‌ഥർ പറയുന്നു. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഡെൽഹി പോലീസിന്റെ പരിശോധന.
അതേസമയം, റെയ്‌ഡിൽ പ്രസ് ക്‌ളബ് ഓഫ് ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. മാദ്ധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും വിശദാംശങ്ങൾ പുറത്തുവിടാൻ സർക്കാരിനോട് ആവശ്യപ്പെടുന്നതായും പ്രസ് ക്‌ളബ് ഓഫ് ഇന്ത്യ പ്രസ്‌താവനയിൽ അറിയിച്ചു. പോലീസ് നടപടിക്കെതിരെ മാദ്ധ്യമ സംഘടനകൾ ഇന്ന് ഡെൽഹിയിൽ പ്രതിഷേധിക്കും.
Tech| ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ജാഗ്രതൈ; അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ പണി പാളും!