ന്യൂഡെൽഹി: വിവാദ ഓൺലൈൻ വാർത്താ മാദ്ധ്യമമായ ‘ന്യൂസ് ക്ളിക്ക്’ നെ Xഹാൻഡിൽ (ട്വിറ്റർ) നിന്നും സസ്‌പെൻഡ് ചെയ്‌തു. ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്താൻ ചൈനയുടെ പണം സ്വീകരിച്ചുവെന്ന ആരോപണമാണ് ന്യൂസ് ക്ളിക്കിനെതിരെയുള്ളത്. ആരോപണം ശക്‌തമായതോടെ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോർട്.
ന്യൂസ് ക്ളിക്കിന് വിദേശ സ്രോതസുകളിൽ നിന്ന് കണക്കിൽപ്പെടാത്ത പണം ലഭിച്ചുവെന്നും മറ്റു സാമ്പത്തിക ക്രമക്കേടുകളിൽ ഏർപ്പെടുന്നുവെന്നും ഇഡിയും കണ്ടെത്തിയിരുന്നു. ഇഡി നൽകിയ ഹരജിയിൽ ന്യൂസ് ക്ളിക്കിന് ഡെൽഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. 2021ലാണ് ന്യൂസ് ക്ളിക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടററേറ്റ് കേസെടുക്കുന്നത്.
ശ്രീലങ്കൻ-ക്യൂബൻ വംശജനായ വൻകിട വ്യാപാരി നെവില്ലീ റോയ് സിങ്കത്തിൽ നിന്ന് പിപികെ ന്യൂസ് ക്ളിക്ക് സ്‌റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് ഫണ്ട് കൈപ്പറ്റി എന്നാണ് ആരോപണം. 2018 -2020 വരെയുള്ള കാലത്താണ് സിങ്കത്തിൽ നിന്നും മീഡിയാ കമ്പനി പണം വാങ്ങിയിരുന്നത്. രണ്ടു വർഷം കൊണ്ട് 38 കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഇഡി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇഡി കേസ് രജിസ്‌റ്റർ ചെയ്‌തത്.
Most Read| ‘ലാ ടൊമാറ്റീന’; പരസ്‌പരം തക്കാളി വാരിയെറിയുന്ന വിചിത്രമായ ഉൽസവം