ന്യൂഡെൽഹി: റെയ്‌ഡിന് പിന്നാലെ വാർത്താ പോർട്ടലായ ന്യൂസ് ക്ളിക്കിന്റെ ഡെൽഹി ഓഫീസ് സീൽ ചെയ്‌ത് ഡെൽഹി പോലീസ് സ്‌പെഷ്യൽ സെൽ. (News click Delhi office sealed) അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പടെയുള്ള കേസുമായി ബന്ധപ്പെട്ടു ന്യൂസ് ക്ളിക്കിന്റെ ഓഫീസിലും മാദ്ധ്യമ പ്രവർത്തകരുടെ വീടുകളിലും ആരംഭിച്ച റെയ്‌ഡ് തുടരുകയാണ്.
ഇന്ന് രാവിലെ മുതലാണ് റെയ്‌ഡ് ആരംഭിച്ചത്. ഏഴു മാദ്ധ്യമപ്രവർത്തകരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. അഞ്ചു മാദ്ധ്യമപ്രവർത്തകരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തു. ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്താൻ ചൈനയുടെ പണം സ്വീകരിച്ചുവെന്ന ആരോപണമാണ് ന്യൂസ് ക്ളിക്കിനെതിരെയുള്ളത്.
ന്യൂസ് ക്ളിക്കിന് വിദേശ സ്രോതസുകളിൽ നിന്ന് കണക്കിൽപ്പെടാത്ത പണം ലഭിച്ചുവെന്നും മറ്റു സാമ്പത്തിക ക്രമക്കേടുകളിൽ ഏർപ്പെടുന്നുവെന്നും ഇഡിയും കണ്ടെത്തിയിരുന്നു. ഇഡി നൽകിയ ഹരജിയിൽ ന്യൂസ് ക്ളിക്കിന് ഡെൽഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഡെൽഹി പോലീസിന്റെ പരിശോധന.
പത്ത് മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസിന്റെ അടിസ്‌ഥാനത്തിൽ നഗരത്തിലെ 24 സ്‌ഥലങ്ങളിലാണ് റെയ്‌ഡ് നടത്തിയത്. ചൈനയിൽ നിന്ന് പണം സ്വീകരിച്ചത് സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ സ്‌ഥാപനത്തിന് സാധിച്ചിട്ടില്ലെന്നും ഉദ്യോഗസ്‌ഥർ പറയുന്നു. ന്യൂസ് ക്ളിക്കിനെതിരെ യുഎപിഎ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ന്യൂസ് ക്ളിക്ക് സ്‌ഥാപകൻ/ എഡിറ്റർ എന്നിവരുടെ വസതികളിലും കെട്ടിടങ്ങളിലും പോലീസ് റെയ്‌ഡ് നടത്തി.
അതേസമയം, റെയ്‌ഡിൽ പ്രസ് ക്‌ളബ് ഓഫ് ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. മാദ്ധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും വിശദാംശങ്ങൾ പുറത്തുവിടാൻ സർക്കാരിനോട് ആവശ്യപ്പെടുന്നതായും പ്രസ് ക്‌ളബ് ഓഫ് ഇന്ത്യ പ്രസ്‌താവനയിൽ അറിയിച്ചു.
ന്യൂസ് ക്ളിക്കിനെതിരെ നടന്ന റെയ്‌ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നറിയിപ്പാണെന്ന് ‘ടെലഗ്രാഫ്’ എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാലും പ്രതികരിച്ചു. ന്യൂസ് ക്ളിക്കിനെ കേന്ദ്രം ലക്ഷ്യം വെച്ചിട്ടുണ്ട്. കർഷക സമര സമയത്ത് മികച്ച രീതിയിൽ മാദ്ധ്യമ പ്രവർത്തനം ചെയ്‌തതിനുള്ള പ്രതികാരം കൂടിയാണ് ഇപ്പോൾ നടക്കുന്നതെന്നും ആർ രാജാഗോപാൽ പറഞ്ഞു.
Most Read| ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ജാഗ്രതൈ; അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ പണി പാളും!