മലപ്പുറം: ജില്ലയിലെ രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവർത്തകന്റെ വീടാക്രമിച്ച കേസിലെ നാല് ബിജെപി പ്രവർത്തകർ പിടിയിൽ. ചണ്ടല്ലീരി മേലേപ്പാട്ട് പി ജയേഷ് (30), മണ്ണാർക്കാട് പെരുമ്പടാലി വട്ടടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം സി വിനീത് (29), മണ്ണാർക്കാട് പാലക്കയം പുത്തൻ പുരക്കൽ ജിജോ ജോൺ(30) എന്നിവരാണ് പിടിയിലായത്.
രാമപുരം കോനൂർ കാവുങ്കൽ ചന്ദ്രന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് പ്രതികൾ ആക്രമണം നടത്തിയത്. ഈ മാസം മൂന്നിന് രാത്രി ആയിരുന്നു സംഭവം. പ്രതികൾ കളിമണ്ണ് കൊണ്ട് വീടിന്റെ ചുമര് വൃത്തികേടാക്കുകയും തുളസിത്തറ തകർക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
അതേസമയം വീടാക്രമിച്ച സംഭവം പ്രദേശത്ത് രാഷ്‌ട്രീയ വിവാദമാകുകയും സിപിഎം പ്രവർത്തകരാണ് കൃത്യം ചെയ്‌തതെന്ന് ആരോപണവും ഉണ്ടായിരുന്നു. കൂടാതെ ക്രമസമാധാനം തകർക്കാനുള്ള നീക്കമാണെന്നാരോപിച്ച് ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്‌തിരുന്നു.
നേരത്തെ പെരിന്തൽമണ്ണയിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു. തുടർന്ന് ഈ സംഭവത്തെ വീടാക്രമണവുമായി കൂട്ടിയിണക്കി ആക്രമണം നടത്തിയത് മറ്റ് രാഷ്‌ട്രീയ പാർട്ടികളാണെന്ന് വരുത്തി തീർക്കാൻ സാമൂഹിക മാദ്ധ്യമം വഴി വ്യാപക പ്രചരണം നടന്നിരുന്നു.
എന്നാൽ പോലീസ് അന്വേഷണത്തിൽ പരാതിക്കാരനുമായി സാമ്പത്തിക ഇടപാടുകൾ നടത്തി വന്നിരുന്നവരാണ് പ്രതികളെന്ന് തെളിയുകയായിരുന്നു. സിസിടിവി പരിശോധനയിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.
പ്രതികൾ ബിജെപി പ്രവർത്തകരാണെന്നും പരാതിക്കാരൻ നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിലുള്ള വിരോധത്താലാണ് രാത്രിയിൽ മദ്യപിച്ച് ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു. മങ്കട ഇൻസ്‌പെക്‌ടർ ഷാജഹാന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
Malabar News: മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ചു; പരാതിയുമായി ബന്ധുക്കൾ