കോഴിക്കോട്: മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി. കോഴിക്കോട് ജില്ലയിലെ കല്ലാച്ചി സ്വദേശി നൂർജഹാന്റെ മരണത്തിലാണ് പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയത്. ത്വക്ക് രോഗത്തിന് യുവതിയുടെ ഭർത്താവ് ജമാൽ ആശുപത്രി ചികിൽസ നിഷേധിച്ചെന്ന് ബന്ധുക്കൾ പറയുന്നു.
നൂർജഹാൻ മരിച്ചത് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിൽ വെച്ചാണെന്നും ബന്ധുക്കൾ പറഞ്ഞു. പോലീസ് ഇടപെട്ട് നൂർജഹാന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നൂർജഹാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലാണ്. അതേസമയം, സംഭവത്തിൽ വളയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വർഷം നവംബറിൽ സമാനമായ കേസ് കണ്ണൂരിൽ നിന്നും റിപ്പോർട് ചെയ്‌തിരുന്നു. പതിനൊന്ന് വയസുകാരിയായ ഫാത്തിമയാണ് മരിച്ചത്. ചികിൽസ നിഷേധിച്ച് മന്ത്രവാദം നടത്തിയതിനെ തുടർന്നാണ് കുട്ടി മരിച്ചത്. ഗുരുതരമായി പനി ബാധിച്ചിട്ടും ഫാത്തിമയ്‌ക്ക് ചികിൽസ നൽകാതെ മന്ത്രിച്ചു ഊതൽ നടത്തിയതിന് പിതാവ് സത്താറിനെയും സിറ്റി കുഞ്ഞിപ്പള്ളി ഇമാം ഉവൈസിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
Most Read: വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന; നിരക്ക് കുറച്ചു