കോഴിക്കോട്: ജില്ലയിലെ സർക്കാർ ഹോമിയോ മെഡിക്കൽ കോളേജിന്റെ നവീകരണത്തോട് അനുബന്ധിച്ച് നിർമ്മിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചർ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
ഇന്ന് ഉച്ചക്ക് 12 മണിയോടെ നടക്കുന്ന ചടങ്ങിൽ എംഎൽഎ എ.പ്രദീപ്കുമാർ അദ്ധ്യക്ഷനാകും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മെഡിക്കൽ കോളേജിൽ വെച്ച് ലളിതമായാണ് ചടങ്ങ് നടക്കുന്നത്.
രണ്ട് ഘട്ടമായാണ് ആശുപത്രിയുടെ നവീകരണത്തിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ആദ്യഘട്ടമാണ് നിലവിൽ പൂർത്തിയായത്. 11.5 കോടി രൂപ ചിലവഴിച്ചാണ് നാലു നില കെട്ടിട്ടം പണിതത്. പ്രത്യേക ഒപി സംവിധാനങ്ങൾ, നൂറുപേരെ കിടത്തി ചികിത്സിക്കാനുള്ള വാർഡുകൾ, കമ്പ്യൂട്ടറൈസ്ഡ് ലബോറട്ടറികൾ, എക്സ്-റേ, സിടി സ്കാൻ, പേ വാർഡുകൾ, മറ്റു സൗകര്യങ്ങൾ എന്നിവ അടങ്ങിയതാണ് പുതിയ കെട്ടിട്ടം. 12.5.കോടി രൂപയാണ് രണ്ടാം ഘട്ട വികസനത്തിന് അടങ്കൽ തുകയായി കണക്കാക്കുന്നത്.
ഏഷ്യയിൽ ആദ്യമായി ബിരുദ കോഴ്സുകൾ നിലവിൽ വന്ന സർക്കാർ ഹോമിയോ മെഡിക്കൽ കോളേജുകളിൽ ഒന്നാണ് കാരപറമ്പിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം. 1976 ലാണ് ആശുപത്രി നിലവിൽ വന്നത്. ഹോമിയോപതിയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളാണ് കോളേജിൽ നിലവിലുള്ളത്. 2010 വരെ കോഴിക്കോട് യൂണിവേഴ്സിറ്റിക്ക് കീഴിലായിരുന്ന കോളേജ് ഇപ്പോൾ കേരള ആരോഗ്യ സർവകലാശാലക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്.