ന്യൂഡെല്‍ഹി: ബിജെപി പെഗാസസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് കോൺഗ്രസ് എംപി ശശി തരൂര്‍. ഐടി പാര്‍ലമെന്ററി സമിതി ജൂലൈ 28ന് നടത്തിയ യോഗത്തില്‍ വിഷയം ചര്‍ച്ചയാകാതിരിക്കാൻ ബിജെപി അട്ടിമറി നടത്തിയെന്ന് ശശി തരൂർ ആരോപിച്ചു.
ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഐടി പാര്‍ലമെന്ററി പാനല്‍ വിളിപ്പിച്ചിരുന്ന ഉദ്യോഗസ്‌ഥരോട് യോഗത്തില്‍ ഹാജരാകേണ്ടതില്ലെന്ന് ബിജെപി നിര്‍ദേശം നല്‍കിയിരിക്കാമെന്ന് ശശി തരൂര്‍ പറഞ്ഞു. അവസാന നിമിഷമാണ് മീറ്റിങ്ങില്‍ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്‌ഥര്‍ പറഞ്ഞതെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു. പിടിഐയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ വെളിപ്പെടുത്തൽ.
പൗരൻമാരുടെ ഡാറ്റയുടെ സുരക്ഷയും സ്വകാര്യതയും എന്ന വിഷയവുമായി ബന്ധപ്പെട്ടായിരുന്നു പാർലമെന്ററി സമിതി ജൂലൈ 28ന് മീറ്റിങ്ങ് നിശ്‌ചയിച്ചിരുന്നത്. ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്, ആഭ്യന്തര വകുപ്പ്, ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ് എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്‌ഥരെയായിരുന്നു മീറ്റിങ്ങിലേക്ക് വിളിപ്പിച്ചിരുന്നത്.
മീറ്റിങ്ങില്‍ പെഗാസസും ചര്‍ച്ചയാകുമെന്ന വിലയിരുത്തലിനെ തുടർന്ന് ഉദ്യേഗസ്‌ഥരോട് ഹാജരാകരുതെന്ന് ബിജെപി നിര്‍ദേശിച്ചിരുന്നെന്നാണ് ശശി തരൂർ പറയുന്നത്. അതേസമയം ഹാജരാകാന്‍ തയ്യാറാകാത്ത ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ളക്ക് കത്തയച്ചിട്ടുണ്ട്.
പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചതിനെതിരെയും തരൂര്‍ പ്രതികരിച്ചു. ഇത്രയേറെ ഗുരുതരമായ വിഷയത്തില്‍ ഒരു തരത്തിലും പ്രതികരിക്കാതിരിക്കുന്ന കേന്ദ്ര സര്‍ക്കാരാണ് പാര്‍ലമെന്റിനെ ശരിക്കും അവഹേളിക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.
Read also: ആദ്യ ട്രയൽ റൺ വിജയകരം; ഐഎൻഎസ് വിക്രാന്ത് കൊച്ചി തീരത്തേക്ക് തിരിച്ചെത്തുന്നു