തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് എതിരായ അതിക്രമം തടയാനായി, ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓഡിനൻസിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. കായികപരമായ അതിക്രമങ്ങൾ മാത്രമല്ല, വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതാണ് ഓർഡിനൻസ്.
കൂടാതെ, അതിക്രമങ്ങളിൽ ശിക്ഷ ഏഴ് വർഷം വരെയാക്കി വർധിപ്പിച്ചും, ഒരു വർഷത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സമയപരിധി നിശ്‌ചയിച്ചുമാണ് ഓർഡിനൻസ് പുറത്തിറങ്ങുന്നത്. ആരോഗ്യ പ്രവർത്തകർക്ക് എതിരായ സൈബർ ആക്രമണം വരെ നിയമത്തിൽ പെടുത്തണം എന്നായിരുന്നു സംഘടനകളുടെ ആവശ്യം. ആരോഗ്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരിൽ ഒതുങ്ങിയിരുന്ന നിയമപരിരക്ഷ, നഴ്‌സിങ് കോളേജുകൾ ഉൾപ്പടെ ആരോഗ്യ മേഖലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.
സ്വാശ്രയ കൊളേജുകൾക്ക് ഉൾപ്പടെ നിയമത്തിന്റെ സംരക്ഷണം ഉണ്ടാകുമെന്നാണ് ഓഡിനൻസിൽ പറയുന്നത്. ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെയും പരിശീലനത്തിന് എത്തുന്നവരെയും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്ക് ചേർക്കാനാണ് ആലോചന. അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ മൂന്നിൽ നിന്ന് ഏഴു വർഷമാക്കും. കുറഞ്ഞ ശിക്ഷ ആറുമാസമാക്കും. അന്വേഷണം നടത്തി വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഉപകരണങ്ങൾ നശിപ്പിച്ചാൽ വിലയുടെ ആറിരട്ടി വരെ നഷ്‌ടപരിഹാരം ഈടാക്കും.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്‌ടറായ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ്, ആരോഗ്യ പ്രവർത്തകർക്ക് എതിരായ ഇത്തരം അതിക്രമങ്ങൾ തടയാൻ ആശുപത്രി സംരക്ഷണ നിയമം കൊണ്ടുവരണമെന്ന് ഐഎംഎ അടക്കമുള്ള വിവിധ സംഘടനകൾ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസ് ഇറക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം, നിയമഭേദഗതിക്ക് ഡോ. വന്ദനയുടെ പേരിടണമെന്നാണ് ഡോക്‌ടർമാരുടെ സംഘടനകളുടെ ആവശ്യം.
Most Read: പാഠ പുസ്‌തകങ്ങളിലെ ചരിത്രം തിരുത്താനുള്ള ആർഎസ്എസ് നീക്കം അനുവദിക്കില്ല; മുഖ്യമന്ത്രി