കൊച്ചി: തന്റെ മകളെ ഇനി കാണണമെന്നില്ലെന്ന് കോടഞ്ചേരിയിൽ മിശ്രവിവാഹിതയായ ജ്യോൽസ്‌നയുടെ പിതാവ് ജോസഫ്. മകളെ കാണണമെന്നായിരുന്നു കോടതിയിൽ വച്ച് ആഗ്രഹം. കോടതിയുടെ തീരുമാനം അംഗീകരിക്കുന്നു. ഇനി അവളെ കാണണമെന്നില്ല. അവൾ കഴുകൻമാരുടെ അടുത്തേക്കാണ് പോയത് എന്നും ജോസഫ് പ്രതികരിച്ചു.
കോഴിക്കോട് കോടഞ്ചേരിയിൽ ഷെജിന്റെയും ജ്യോൽസ്‌നയുടെയും മിശ്രവിവാഹം ഏറെ വിവാദമായിരുന്നു. വിവാഹത്തിന് പിന്നാലെ ജ്യോൽസ്‌നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹരജി തീർപ്പാക്കിയ ഹൈക്കോടതി ഇന്ന് പെൺകുട്ടിയെ യുവാവിനൊപ്പം പോകാൻ അനുവദിച്ച് ഉത്തരവിടുകയായിരുന്നു. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മാതാപിതാക്കളെ പിന്നീട് പോയി കാണുമെന്നും ജ്യോൽസ്‌നയും ഷെജിനും പ്രതികരിച്ചു.
ഷെജിനൊപ്പം ഹൈക്കോടതിയിലെത്തിയ ജ്യോൽസ്‌ന നിലപാട് ആവർത്തിച്ചു. മാതാപിതാക്കളെ കാണാൻ തൽക്കാലം ആഗ്രഹിക്കുന്നില്ല, സ്വന്തം ഇഷ്‌ടപ്രകാരമാണ് ഷെജിനൊപ്പം പോകുന്നത് എന്ന് ജ്യോൽസ്‌ന അറിയിച്ചു. ജ്യോൽസ്‌നയെ കേട്ട കോടതി ഉടൻ ഹരജി തീർപ്പാക്കി പെൺകുട്ടിയുടെ തീരുമാനം അംഗീകരിച്ചു.
വിദേശത്തേക്ക് പോകാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും പിതാവ് ജോസഫ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. 26 വയസുള്ള ജ്യോൽസ്‌ന വിദേശത്തടക്കം ജോലി ചെയ്‌ത് ലോകം കണ്ട വ്യക്‌തിയാണ്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ട്. സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം ഷെജിനുമായി വിവാഹിതയായ ജ്യോൽസ്‌ന നിയമവിരുദ്ധമായി കസ്‌റ്റഡിയിലാണെന്നും പറയാനാകില്ല.
അതിനാൽ വ്യക്‌തിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ പരിധി ഉണ്ടെന്നും വ്യക്‌തമാക്കിയാണ് ജസ്‌റ്റിസ് സിഎസ് സുധ, ജസ്‌റ്റിസ് വിജി അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കിയത്.
Most Read: സിൽവർ ലൈൻ; പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം