അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതുക്കിയ ഏകദിന റാങ്കിങ്ങിൽ ഇന്ത്യക്കാർക്ക് നേട്ടം. വിരാട് കൊഹ്‌ലി 871 പോയിന്റുമായി ഒന്നാം സ്ഥാനവും രോഹിത് 855 പോയിന്റുമായി രണ്ടാം സ്ഥാനവും നിലനിർത്തി. പാകിസ്ഥാന്റെ സെൻസേഷനൽ ബാറ്റ്സ്മാൻ ബാബർ അസം 829 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു.
ബൗളർമാരിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്റ 719 പോയിന്റോടെ രണ്ടാം സ്ഥാനം നിലനിർത്തി. ഈ പട്ടികയിൽ ന്യൂസിലാന്റിന്റെ ട്രെന്റ് ബോൾട്ടാണ് ഒന്നാമത്.
ഇംഗ്ലണ്ടിനെ തകർത്തുവിട്ട അയർലാൻഡ് ടീമിലെ താരങ്ങളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, ക്യാപ്റ്റൻ ബൽബിനി ഇംഗ്ലണ്ടിനെതിരായ സെഞ്ച്വറിയോടെ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 42-ാം റാങ്കിലെത്തി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പോൾ സ്റ്റർലിങ് 26-ാം സ്ഥാനത്താണുള്ളത്.
ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ അയർലണ്ടിന്റെ ക്രൈയിഗ് യങ് ആദ്യമായി പട്ടികയിൽ ഇടം നേടി. 191-ാം സ്ഥാനത്താണ് പട്ടികയിൽ യങ് ഉൾപ്പെട്ടത്.
ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയാൻ മോർഗൻ ഒരു സ്ഥാനം മെച്ചപ്പെടുത്തി പട്ടികയിൽ 22-ാം സ്ഥാനത്തെത്തി. ഇന്ത്യ ഉൾപ്പെടെയുള്ള മുൻനിര ടീമുകൾ 2023ൽ നടക്കുന്ന ലോകകപ്പിൽ നേരിട്ട് പ്രവേശനം നേടുമ്പോൾ അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്ക് വേണ്ടി അസോസിയേറ്റഡ് രാജ്യങ്ങൾ യോഗ്യതാ മത്സരങ്ങൾ കളിച്ചു വേണം യോഗ്യത നേടാൻ.