കൊച്ചി: കുന്നത്തുനാട്ടിൽ ജയിച്ചില്ലെങ്കിലു൦ ട്വന്റി-20ക്ക് ഉണ്ടായത് വലിയ രാഷ്‌ട്രീയ വിജയമെന്ന് പാർട്ടി പ്രസിഡണ്ട് സാബു ജേക്കബ്. എട്ട് മണ്ഡലങ്ങളിൽ ബിജെപിയെ പിന്തള്ളി ജില്ലയിലെ 14 ശതമാനം വോട്ട് നേടാനായെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ബി ടീമാണ് ട്വന്റി-20 എന്ന പിടി തോമസിന്റെ ആരോപണത്തോട്, യുഡിഎഫ് വോട്ട് ട്വന്റി-20 നേടിയെങ്കിൽ അത് അവരുടെ കഴിവുകേടാണെന്നാണ് സാബു ജേക്കബ് പ്രതികരിച്ചത്.
കുന്നത്തുനാട്, കൊച്ചി, കോതമംഗലം, പെരുമ്പാവൂർ, വൈപ്പിൻ, മൂവാറ്റുപുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് അവർ മൂന്നാം സ്‌ഥാനത്ത് എത്തിയത്. എറണാകുളത്തും, തൃക്കാക്കരയിലും നാലാം സ്‌ഥാനം മാത്രമേ ലഭിച്ചുള്ളു. കൊച്ചിയിലും, കുന്നത്തുനാട്ടിലും എൽഡിഎഫ് വിജയത്തിന് ട്വന്റി-20 നേടിയ വോട്ടുകൾ നിർണായകമായി. കുന്നത്തുനാട്ടിൽ 2815 വോട്ടുകൾക്കാണ് യുഡിഎഫ് സ്‌ഥാനാർഥി വിപി സജീന്ദ്രനെ പിവി ശ്രീനിജൻ തോൽപിച്ചത്.
അതേസമയം എറണാകുളം ജില്ലയിൽ ട്വന്റി-20ക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് വേളയിൽ കുന്നത്തുനാട് അടക്കമുള്ള സീറ്റുകളിൽ വിജയ പ്രതീക്ഷയും പാർട്ടി വെച്ച് പുലർത്തിയിരുന്നു. എന്നാൽ വോട്ടെണ്ണിയതോടെ ഈ പ്രതീക്ഷകൾ അസ്‌ഥാനത്തായി.
Read Also: മാണി സി കാപ്പൻ ബിജെപിയുമായി വോട്ട് കച്ചവടം നടത്തി; ജോസ് കെ മാണി