തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ വിജിലന്‍സില്‍ പരാതി. കെ സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവാണ് ജൂണ് 7ന് പരാതി നൽകിയത്. കെ കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ പേരില്‍ 32 കോടി തിരിമറി നടത്തി എന്നതുള്‍പ്പടെ നിരവധി ആരോപണങ്ങളാണ് പരാതിയിലുള്ളത്.
കെ സുധാകരന്‍ മന്ത്രിസ്‌ഥാനവും എംപി സ്‌ഥാനവും ദുരുപയോഗപ്പെടുത്തി അനധികൃതമായി കോടികള്‍ സമ്പാദിച്ചു എന്ന് പ്രശാന്ത് ബാബു പരാതിയില്‍ പറയുന്നു. കെ കരുണാകരന് സ്‌മാരകം നിര്‍മിക്കുന്നതിനായി ചിറക്കല്‍ രാജാസ് സ്‌കൂളും അഞ്ചേക്കര്‍ സ്‌ഥലവും വാങ്ങാന്‍ എന്ന പേരില്‍ 32 കോടി രൂപ പിരിച്ചെടുത്തുവെന്നും എന്നാല്‍ സ്‌കൂള്‍ വാങ്ങാതെ ട്രസ്‌റ്റിന്റെ പണം തിരിമറിയാക്കി എന്നും പരാതിയിൽ ആരോപിക്കുന്നു. കൂടാതെ ഡിസിസി ഓഫിസ് നിര്‍മിക്കാന്‍ എന്ന പേരിലും കോടികള്‍ പിരിവ് നടത്തി, പണം സ്വന്തമാക്കിയതായി പരാതിയിൽ പറയുന്നു.
ഇതിന് പുറമെ കെ സുധാകരന്റെ മരുമകന്റെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. കെ സുധാകരന്റെ സാമ്പത്തിക വളര്‍ച്ച ആരെയും അൽഭുതപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയ പ്രശാന്ത് ബാബു ചുരുങ്ങിയ കാലത്തിനിടെ ഇദ്ദേഹം കണ്ണൂരില്‍ കോടികൾ ചിലവഴിച്ചു ആഢംബര വീടും മറ്റും നിർമിച്ചത് അനധികൃതമായി സമ്പാദിച്ച പണം കൊണ്ടാണെന്നും ആരോപിക്കുന്നു.
അതേസമയം ബിനാമികളെ വച്ച് പല ബിസിനസുകളും സുധാകരന്‍ നടത്തുന്നുണ്ടെന്നും പ്രശാന്ത് ബാബു വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം വിജിലന്‍സ് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.
Most Read: ചോദ്യം ചെയ്‌തല്ല പാർട്ടിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത്; സല്‍മാന്‍ ഖുര്‍ഷിദ്