ന്യൂഡെൽഹി: പാർട്ടിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത് ചോദ്യം ചെയ്‌തുകൊണ്ടല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ കത്തെഴുതിയതിനെ ഒരിക്കലും ന്യായീകരിക്കാനാകില്ല. ത്യാഗത്തിലൂടെ മാത്രമെ മാറ്റം സാധ്യമാകുകയുള്ളൂ എന്നും ഖുര്‍ഷിദ് പറഞ്ഞു.
കോണ്‍ഗ്രസിനുള്ളില്‍ ഒരു മേജര്‍ ഓപ്പറേഷന്‍ വേണമെന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയുടെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കള്‍ ഒരുമിച്ചിരുന്ന് പരിഹാരം കാണേണ്ട വിഷയത്തിനാണ് ഇത്തരം ശൈലികള്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഖുര്‍ഷിദ് കുറ്റപ്പെടുത്തി.
അതേസമയം, പാര്‍ട്ടി അധ്യക്ഷനു വേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ മൽസരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം രാഹുല്‍ ഗാന്ധിക്ക് ഉണ്ടെന്നും ഖുര്‍ഷിദ് പറഞ്ഞു. എന്നാല്‍ അദ്ദേഹം അധ്യക്ഷനായാലും ഇല്ലെങ്കിലും തങ്ങള്‍ക്ക് രാഹുല്‍ എന്നും നേതാവ് തന്നെയായിരിക്കുമെന്നും ഖുര്‍ഷിദ് കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസില്‍ അടിയന്തരമായി മാറ്റം വരണമെന്നും പാര്‍ട്ടി നേതൃത്വം കേട്ടേ മതിയാകൂ എന്നും കഴിഞ്ഞദിവസം മുതിർന്ന നേതാവ് കപില്‍ സിബലും പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ജിതിന്‍ പ്രസാദ ബിജെപിയിലേക്ക് പോയ സാഹചര്യത്തിലായിരുന്നു സിബലിന്റെ പ്രസ്‌താവന.
ബിജെപിയില്‍ ചേരാന്‍ ജിതിന്‍ പ്രസാദക്ക് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടാകും. കോൺഗ്രസ് വിട്ടതില്‍ അദ്ദേഹത്തെ താന്‍ കുറ്റപ്പെടുത്തുന്നില്ല എന്നും സിബല്‍ പറഞ്ഞിരുന്നു.
Most Read: ‘ഡ്യൂട്ടി ഡോക്‌ടറെ മർദിച്ച പോലീസുകാരനെ അറസ്‌റ്റ് ചെയ്യണം’; ഡോക്‌ടർമാർ സമരത്തിലേക്ക്